സൗജന്യ ഓണക്കിറ്റ്: ഒരുക്കി എത്തിക്കുന്നതിന് കരാറുകാരന് 13 രൂപ, കിറ്റിൽ 14 ഇനങ്ങൾ; ഇനി വേണ്ടത് ഉണക്കലരി, ഉപ്പ്, തുണിസഞ്ചി
Mail This Article
കാഞ്ഞങ്ങാട് ∙ സൗജന്യ ഓണക്കിറ്റ് വിതരണത്തിനായി ഒരുക്കങ്ങൾ തുടങ്ങിയെങ്കിലും കിറ്റിലേക്ക് ആവശ്യമായ ഉണക്കിലരി, ഉപ്പ് എന്നിവ ഇനിയും എത്തിയില്ല. ഇത് കിറ്റു വിതരണം വൈകിപ്പിക്കുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. കിറ്റ് വിതരണത്തിന് ആവശ്യമായ തുണി സഞ്ചിയും ഇതുവരെ കിട്ടിയിട്ടില്ല. ഇവ എത്തുന്ന മുറയ്ക്ക് വിതരണം ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം. ഓരോ സപ്ലൈകോ കേന്ദ്രങ്ങളിലും സാധനങ്ങൾ പാക്ക് ചെയ്യുന്ന ജോലിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കിറ്റിൽ 14 ഇനങ്ങളാണ് ഉള്ളത്. സപ്ലൈകോ, മാവേലി സ്റ്റോർ എന്നീ കേന്ദ്രങ്ങളോട് ചേർന്നാണ് കിറ്റുകൾ ഒരുക്കുന്നത്.
കിറ്റ് ഒന്നിന് 13 രൂപ
റേഷൻ കടകളിലേക്ക് കിറ്റ് ഒരുക്കി എത്തിക്കുന്നതിന് കരാറുകാരന് 13 രൂപയാണ് സർക്കാർ നൽകുക. കിറ്റുകൾ തയാറാക്കുന്നത് മുതൽ റേഷൻ കടകളിലെത്തിക്കുന്ന വരെയുള്ള ചെലവുകൾ ഇതിൽ പെടും. ഓരോ കേന്ദ്രത്തിലും ഇതിനായി താൽക്കാലിക ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ പകരം സ്ഥലം കണ്ടെത്തിയാണ് കിറ്റ് തയാറാക്കുന്നത്. സപ്ലൈകോ വെയർ ഹൗസിൽ നിന്നു 50 കിലോയുടെ ചാക്കുകളിലായാണ് സാധനങ്ങൾ എത്തിക്കുന്നത്.
കിറ്റിൽ 14 ഇനങ്ങൾ
കശുവണ്ടി പരിപ്പ് 50 ഗ്രാം, മിൽമ നെയ്യ് 50 മില്ലി, ശബരി മുളക് പൊടി 100 ഗ്രാം, മഞ്ഞൾപ്പൊടി 100 ഗ്രാം, ഏലയ്ക്ക 20 ഗ്രാം, വെളിച്ചെണ്ണ 500 മില്ലി, തേയില 100 ഗ്രാം, ശർക്കര വരട്ടി 100 ഗ്രാം, ഉണക്കലരി 500 ഗ്രാം, പഞ്ചസാര 1 കിലോ, ചെറുപയർ 500 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, പൊടി ഉപ്പ് 1 കിലോ, തുണി സഞ്ചി എന്നീ ഇനങ്ങൾ അടങ്ങിയതാണ് ഓണക്കിറ്റ്. ഇതിൽ ഉണക്കലരി, ഉപ്പ്, തുണി സഞ്ചി എന്നിവയാണ് ജില്ലയിൽ ഇതുവരെ എത്താത്തത്.
വേണ്ടത് 3.36 ലക്ഷം കിറ്റുകൾ
ജില്ലയിൽ 3.36,324 റേഷൻ കാർഡ് ഉടമകളാണ് ഉള്ളത്. ബിപിഎൽ, എപിഎൽ വ്യത്യാസമില്ലാതെ എല്ലാവർക്കും കിറ്റ് ലഭിക്കും. ഹൊസ്ദുർഗ് താലൂക്ക് 1,20,454, കാസർകോട് താലൂക്ക് 99,462, മഞ്ചേശ്വരം താലൂക്ക് 66,596, വെള്ളരിക്കുണ്ട് താലൂക്ക് 49,812 എന്നിങ്ങനെ ആണ് റേഷൻ കാർഡുകളുടെ എണ്ണം. ഏറ്റവും കൂടുതൽ കിറ്റുകൾ വേണ്ടത് ഹൊസ്ദുർഗ് താലൂക്കിൽ ആണ്. ജില്ലയിലെ 49 സപ്ലൈകോ കേന്ദ്രങ്ങൾ വഴിയാണ് കിറ്റുകൾ തയാറാക്കുന്നത്. ഓരോ സപ്ലൈകോ കേന്ദ്രങ്ങളിലും 13000 കിറ്റുകൾ വരെ തയാറാക്കുന്നു.