ADVERTISEMENT

ബേത്തൂർപ്പാറ ∙ ‘100 പറ നെല്ല് കൊയ്തെടുത്ത വയലാണ് ഇങ്ങനെ കാടും പുല്ലും മൂടിക്കിടക്കുന്നത്. ഒരു പ്രാവശ്യം കൃഷി ചെയ്താൽ ആ വർഷം വീട്ടിലേക്കാവശ്യമായ മുഴുവൻ അരിയും ലഭിക്കുമായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു വർഷമായി വിളവ് പകുതി പോലും കിട്ടുന്നില്ല. വിളവെടുക്കുന്നതു മുഴുവൻ കാടിറങ്ങിയെത്തുന്ന ആനയും പന്നിയും മയിലും കാട്ടുപോത്തുമൊക്കെ. കൃഷി ഉപേക്ഷിക്കുകയല്ലാതെ പിന്നെ എന്തു ചെയ്യും’. പള്ളഞ്ചി തളിയനടുക്കത്തെ ടി.മൊയ്തുവിന്റെ വാക്കുകളിൽ നിറയെ നിസ്സഹായതയും കാലങ്ങളോളം ചെയ്തു വന്ന കൃഷി ഉപേക്ഷിക്കേണ്ടി വന്നതിന്റെ സങ്കടവുമാണ്. തലമുറകളായി കൈമാറിക്കിട്ടിയതാണ് ഈ ഒരേക്കർ വയൽ.

നെച്ചിപ്പടുപ്പിൽ നെൽകൃഷിക്കായി ഒരുക്കിയ ‍ഞാർ കാട്ടാന നശിപ്പിച്ച നിലയിൽ

ഇദ്ദേഹത്തിന്റെ ഉപ്പയും കർഷകനായിരുന്നു. വെള്ളത്തിന്റെ കുറവു കാരണം ഒന്നാം വിളയായാണ് നെല്ല് കൃഷി ചെയ്തിരുന്നത്. ഇതിലൂടെ ആ വർഷത്തേക്കു വീട്ടിലേക്കാവശ്യമായ അരി ലഭിക്കുമായിരുന്നു. സംരക്ഷിത വനാതിർത്തിയിൽ നിന്നു 300 മീറ്റർ അകലെയാണ് ഇദ്ദേഹത്തിന്റെ വയൽ. പന്നി, മയിൽ തുടങ്ങിയവ പതിവു സന്ദർശകർ. കാട്ടുപോത്തും കാട്ടാനയുമൊക്കെ ഇടയ്ക്കിടെ വരവറിയിക്കും. ഇതിനിടയിൽ കിട്ടുന്നതൊക്കെ നശിപ്പിക്കുകയും ചെയ്യും. ഒരാഴ്ച മുൻപ് ഇവിടെ എത്തിയ ആനക്കൂട്ടം ഇതേ വയലിലൂടെ പോയതിന്റെ കാൽപാടുകൾ ഇപ്പോഴും കാണാം. നഷ്ടം സഹിച്ച് മടുത്തതോടെ കഴിഞ്ഞ വർഷം മുതൽ ഇദ്ദേഹം നെൽകൃഷിയോട് വിട പറഞ്ഞു. കഴിഞ്ഞ വർഷം മുതൽ ആദ്യമായി കടയിൽ നിന്നു അരി വാങ്ങാൻ തുടങ്ങി.ഇദ്ദേഹത്തിന്റെ ഒരേക്കറിനു പുറമെ ഇവിടെ 4 ഏക്കർ വയൽ വേറെയും ഉണ്ട്. അവരാരും ഇത്തവണ കൃഷി ചെയ്തിട്ടില്ല.

വന്യമൃഗശല്യം രൂക്ഷമായ ദേലംപാടി, കാറഡുക്ക, മുളിയാർ, കുറ്റിക്കോൽ, ബെള്ളൂർ തുടങ്ങിയ പഞ്ചായത്തുകളിൽ നെൽകൃഷി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പകുതിയിൽ താഴെയാണ്. ദേലംപാ‍ടി പഞ്ചായത്തിൽ കഴിഞ്ഞ വർഷം 90 ഹെക്ടർ സ്ഥലത്താണ് ഒന്നാം വിള നെൽകൃഷി ചെയ്തത്. എന്നാൽ ഈ വർഷം 40 ഹെക്ടർ മാത്രമേ ഇതുവരെയുള്ളൂ. മുളിയാറിൽ 38 ഹെക്ടർ ഉണ്ടായിരുന്നിടത്ത് ഇത്തവണ 22 ഹെക്ടർ മാത്രം. കാറഡുക്കയിൽ 30 ഹെക്ടർ ഉണ്ടായിരുന്ന കൃഷി ഈ വർഷം പകുതിയായി കുറഞ്ഞു. മഴ കുറ‍ഞ്ഞതും ഒരു കാരണമാണെങ്കിലും പ്രധാന കാരണം കൂടി വരുന്ന വന്യമൃഗശല്യമാണ്.

ഞാർ നശിപ്പിച്ച് കാട്ടാനക്കൂട്ടം

അഡൂർ ∙ ജനാധിപത്യ മഹിളാ അസോസിയേഷൻ മഴപ്പൊലിമ നടത്താൻ ഒരുക്കിയ ഞാർ നശിപ്പിച്ച് കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. ദേലംപ‍ാടി പഞ്ചായത്തിലെ നെച്ചിപ്പടുപ്പിലെ നാരായണന്റെ പാടത്ത് തയാറാക്കിയ ഞാറാണ് ആനകൾ നശിപ്പിച്ചത്. മല്ലംപാറ, നീർളക്കയ യൂണിറ്റുകളുടെ നേതൃത്തിലാണ് മഴപ്പൊലിമയ്ക്കു ഞാർ ഒരുക്കിയത്. പ്രദേശത്ത് തെങ്ങുകളും വാഴകളും ആനകൾ നശിപ്പിച്ചു.  ഒരാഴ്ച മുൻപ് ഞാർ നട്ട മറ്റൊരു വയലിലും ആനകൾ നാശമുണ്ടാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com