ദേശീയ പാതയ്ക്കായി ആരാധനാ മൂർത്തിയുടെ പള്ളിയറ ഉൾപ്പെടെ സ്ഥലം വിട്ടുനൽകിയ ക്ഷേത്രം പുനർനിർമിക്കുന്നു
Mail This Article
നീലേശ്വരം ∙ ദേശീയപാത വികസനത്തിനായി പ്രധാന ആരാധനാ മൂർത്തിയുടെ പള്ളിയറ ഉൾപ്പെടെ ഇരുപത്തിമൂന്നര സെന്റ് വിട്ടുകൊടുത്ത ക്ഷേത്രം തൊട്ടടുത്ത് പുനർനിർമിക്കുന്നു. നീലേശ്വരം പള്ളിക്കര പാലരെകീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രമാണ് പുനർനിർമിക്കുന്നത്. ആകെ 74 സെന്റ് സ്ഥലമാണ് ക്ഷേത്രത്തിന് ഇവിടെയുള്ളത്. വിഷ്ണുമൂർത്തി പള്ളിയറ ഉൾപ്പെടെയാണ് വിട്ടുകൊടുത്തത്.
ഇതിനോടു ചേർന്നുള്ള ചാമുണ്ഡിയുടെ പള്ളിയറയും മാറ്റി ക്ഷേത്രം മുഴുവനായി ശേഷിക്കുന്ന സ്ഥലത്ത് പുനർനിർമിക്കാനാണു തീരുമാനം. ജില്ലയിൽ കളിയാട്ടവും പൂരോൽസവവും നടക്കുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണിത്. ക്ഷേത്ര അംഗങ്ങളുടെ പൊതുയോഗം വിളിച്ച് ഇക്കാര്യങ്ങളറിയിച്ച ശേഷം പുനർനിർമാണ കമ്മിറ്റിക്കും രൂപം നൽകി.
ക്ഷേത്രം തന്ത്രി, കോയ്മ, നാലവകാശികളുടെ പ്രതിനിധികൾ, ക്ഷേത്രസ്ഥാനികർ, ജനപ്രതിനിധികൾ എന്നിവരെ രക്ഷാധികാരി മാരാക്കി 61 അംഗ പുനർനിർമാണ കമ്മിറ്റിയാണ് രൂപീകരിച്ചത്. ഭാരവാഹികൾ: കെ.ഗംഗാധരൻ (ചെയ), രമേശൻ കരുവാച്ചേരി, കെ.പി.രാഘവൻ (വൈസ് ചെയ), പി.ദിനേശൻ (ജന.കൺ), പി.അനൂപ് (കൺ), രവീന്ദ്രൻ കുതിരുമ്മൽ, കളത്തിൽ ജനാർദനൻ (ജോ.സെക്ര), പി.സുഭാഷ് (ട്രഷ).