നോക്കുകുത്തിയായി വലിയപറമ്പ് പിഎച്ച്സിയുടെ ആംബുലൻസ്
Mail This Article
തൃക്കരിപ്പൂർ ∙ ഗതാഗത ദുരിതം നേരിടുകയും ചികിത്സാ സൗകര്യത്തിൽ പിന്നാക്കം നിൽക്കുകയും ചെയ്യുന്ന വലിയപറമ്പ് ദ്വീപിൽ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിനു മാസങ്ങൾക്ക് മുൻപ് അനുവദിച്ച ആംബുലൻസ് കാഴ്ച വസ്തുവായി. എം.രാജഗോപാലൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് 5 മാസങ്ങൾക്കു മുൻപാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആംബുലൻസ് അനുവദിച്ചത്. ആശുപത്രി മുറ്റത്ത് മാസങ്ങളായി കിടക്കുന്നുവെന്നല്ലാതെ ഇന്നുവരെ ഓട്ടം നടത്താൻ കഴിഞ്ഞിട്ടില്ല. ഡ്രൈവറെ നിയമിക്കാത്തതാണ് കാരണം.
പ്രതിവർഷം 7 ലക്ഷം രൂപയെങ്കിലും ആംബുലൻസിനായി ഫണ്ട് കണ്ടെത്തണം. തനത് വരുമാനത്തിൽ കേരളത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുകയും ശമ്പളം കൊടുക്കാൻ തന്നെ ബുദ്ധിമുട്ടുകയും ചെയ്യുന്ന വലിയപറമ്പ് പഞ്ചായത്തിനു ആംബുലൻസിനുള്ള ഫണ്ട് കണ്ടെത്തുക ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിൽ ഇതിനായി പ്രത്യേക ഫണ്ട് അനുവദിക്കണമെന്നു പഞ്ചായത്ത് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ആശുപത്രിക്കടുത്ത് രണ്ടു ദിവസം മുൻപ് വഞ്ചി മറിഞ്ഞ് യുവാവ് മരിച്ച സംഭവത്തിൽ മൃതദേഹം കൊണ്ടുപോകുന്നതിനു പോലും ആംബുലൻസ് ഉപയോഗിക്കാൻ കഴിയാതെ വന്നത് തീരദേശവാസികളിൽ കടുത്ത അമർഷം ഉയർത്തുകയുണ്ടായി. നോക്കുകുത്തിയാക്കി ആംബുലൻസ് എന്തിനാണെന്ന ചോദ്യമുണ്ട്. അതേ സമയം അടുത്തമാസം മുതൽ ആംബുലൻസ് ഓടിക്കുന്നതിനുള്ള സൗകര്യം തെളിഞ്ഞു വന്നതായി പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവൻ അറിയിച്ചു.
പഞ്ചായത്തിനു തനതു ഫണ്ടില്ലാത്ത സാഹചര്യത്തിൽ പ്രത്യേക അനുമതിയോടെ വികസന ഫണ്ട് ഇതിനായി ഉപയോഗിക്കാൻ ബന്ധപ്പെട്ടവർ അനുമതി നൽകിയിട്ടുണ്ട്. ഈ ആവശ്യമുന്നയിച്ച് വകുപ്പ് മന്ത്രിയെ കണ്ട് സാഹചര്യം വിശദീകരിച്ചതിനെ തുടർന്നാണ് പ്രത്യേക സാഹചര്യവും ഫണ്ടിന്റെ ലഭ്യതക്കുറവും കണക്കിലെടുത്ത് അനുമതി നൽകിയതെന്നു സജീവൻ വിശദീകരിച്ചു.