ഡോക്ടർമാരില്ല; രോഗികൾ ദുരിതത്തിൽ
Mail This Article
പെർള ∙ സ്ഥിരം നിയമനം ലഭിച്ച ഡോക്ടർമാർ വന്ന ഉടനെ മടങ്ങി. ഇതോടെ ഇവിടെ കരാർ ജോലിയിലുണ്ടായിരുന്ന ഡോക്ടർമാർക്കും ജോലിയില്ലാതായി. 3 ഡോക്ടർമാർ വേണ്ട ഇവിടെ ഇപ്പോൾ പഞ്ചായത്ത് നിയമിച്ച സ്ഥിരം ഡോക്ടർ ഒന്നു മാത്രമാണുള്ളത്. അതുകൊണ്ട് വൈകുന്നേരം വരെ ഒപി വേണ്ട കുടുംബാരോഗ്യകേന്ദ്രത്തിന്റെ സേവനം ലഭിക്കുന്നില്ല. പെർള കുടുംബാരോഗ്യകേന്ദ്രത്തിലെത്തുന്ന രോഗികളാണു ദുരിതത്തിലായത്. ഡോക്ടർമാർ അവധിയിൽ പോയതോടെ ഇവിടെ ഇപ്പോൾ ഉച്ചയ്ക്ക് 2 വരെയുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ സൗകര്യം മാത്രമാണുള്ളത്.
ഇവിടെ സേവനം നടത്തിയിരുന്നത് 3 താൽക്കാലിക ഡോക്ടർമാരാണ്. കുടുംബാരോഗ്യ കേന്ദ്രമാവുമ്പോൾ രാവിലെയും വൈകുന്നേരവും ഒപി വേണം. അതിനാണ് 3 ഡോക്ടർമാരെ താൽക്കാലികമായി നിയമിച്ചത്. ഇതിനിടയിലാണ് 2 സ്ഥിരം ഡോക്ടർമാരെ നിയമനം നടത്തിയത്. തുടർ പഠനം നടത്തുന്നതിനാൽ വന്ന ഉടനെ അവർ അവധിയെടുത്തു. ഈ മാസം 15നും 17നുമാണു മടങ്ങിയത്. ഇവരെ നിയമിച്ചതോടെ ഇവിടെയുണ്ടായിരുന്ന 2 താൽകാലിക ഡോക്ടർമാരെയും പിരിച്ചു വിട്ടിരുന്നു.ഇപ്പോൾ ഇവിടെ എല്ലാ ദിവസവും എൻമകജെ പഞ്ചായത്ത് നിയമിച്ച വിരമിച്ച ഒരു ഡോക്ടർ മാത്രമാണുള്ളത്.
ബെള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്ക് ഇവിടെ ആഴ്ചയിൽ ഒരു ദിവസമാണ് ചാർജുള്ളത്. ബെള്ളൂർ എഫ്എച്ച്സിയിയായതിനാൽ വൈകുന്നേരം വരെ ഒപിയുണ്ട്. അതിനിടയിലാണ് ഇവിടെയും ജോലിക്കെത്തേണ്ടത്. ജോലിതിരക്കിനിടയിലാണ് ഇവിടെ എത്തുന്നത്. കുടുംബാരോഗ്യകേന്ദ്രമായതിനാൽ വൈകുന്നേരം 6 വരെ ഒപി തുടങ്ങാനുള്ള സൗകര്യവും മതിയായ ജീവനക്കാരുമുണ്ട്. 3 സ്റ്റാഫ് നഴ്സും 2 ഫാർമസിസ്റ്റുമുണ്ട്. ഒരു ഡോക്ടർക്ക് പ്രതിദിനം 200ഓളം വരുന്ന രോഗികളെ പരിശോധിക്കാൻ പറ്റാത്ത സ്ഥിതിയാണ്. ഇവിടെ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്.