ഭർതൃമതിയായ യുവതിക്കു ഭീഷണി, പീഡിപ്പിച്ചു ഗർഭിണിയാക്കി; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
Mail This Article
തൃക്കരിപ്പൂർ ∙ ഭർതൃമതിയായ യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കുകയും ഭർത്താവിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ യുവാവിനെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. നിലവിൽ തൃക്കരിപ്പൂരിലെ മണിയനൊടിയിൽ താമസിക്കുന്ന പയ്യന്നൂർ കവ്വായി സ്വദേശി ടി.ഹാരീസിനെ(42)യാണ് എസ്ഐ എം.വി.ശ്രീദാസും സംഘവും അറസ്റ്റ് ചെയ്തത്. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ 35 വയസ്സുള്ള യുവതിയുടെ പരാതിയിലാണു പ്രാഥമിക അന്വേഷണം നടത്തി ഹാരിസിനെ അറസ്റ്റ് ചെയ്തത്.
അസുഖ ബാധിതനായ ഭർത്താവിനെ സഹായിക്കാനെന്ന വ്യാജേനെയാണ് അകന്ന ബന്ധുവായ യുവതിയുമായി ഹാരീസ് ബന്ധം തുടങ്ങിയത്. മഹാരാഷ്ട്രയിലെ ഒരു ബിജെപി എംപിയുടെ സ്റ്റാഫാണെന്ന് ഇടയ്ക്കിടെ പറയാറുള്ള ഹാരിസിന്റെ സ്വാധീനം ഭർത്താവിന്റെ ചികിത്സയ്ക്ക് ഉപകരിക്കുമെന്നതിനാലാണു ഭർതൃമതി ഹാരിസുമായി അടുത്തത്. ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും വീണ്ടും വീണ്ടും വഴങ്ങിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
അടുത്തിടെ പ്രസവിച്ച കുഞ്ഞിനെ ഹാരിസ് ആവശ്യപ്പെടുകയും കുട്ടിയെ കിട്ടിയില്ലെങ്കിൽ ഭർത്താവിനെ കൊല്ലുമെന്നു ഭയപ്പെടുത്തുകയും ചെയ്തതോടെയാണ് ഭർതൃമതി കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർക്കു പരാതി നൽകിയത്. ഡിവൈഎസ്പിയുടെയും ചന്തേര സിഐ പി.നാരായണന്റെയും നിർദേശ പ്രകാരമാണ് അറസ്റ്റ്. മഹാരാഷ്ട്രയിൽ ബിസിനസ്സ് നടത്തുവന്നു സ്വയം പരിചയപ്പെടുത്താറുള്ള ഹാരിസ്, എംപിയുടെ സ്റ്റാഫായി അഭിനയിച്ചു മറ്റു വല്ല ഇടപാടുകളും നടത്തിയിട്ടുണ്ടോയെന്ന പരിശോധനയും നടത്തുന്നുണ്ട്.