അനിശ്ചിതത്വത്തിനൊടുവിൽ കാർത്യായനിക്ക് ശമ്പളം ലഭിച്ചു
Mail This Article
കാസർകോട് ∙ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന മംഗൽപാടി പഞ്ചായത്ത് ഓഫിസിൽ നിയമനം കിട്ടിയ ജീവനക്കാരിക്കു ശമ്പളം അനുവദിച്ചു. പാർട്ട് ടൈം റോഡ് സ്വീപ്പർ എതിർത്തോട് ബദർനഗർ തുഷാരം നിവാസിൽ ബി.കാർത്യായനിക്ക് ജോലി തുടങ്ങി 3 മാസമായിട്ടും ശമ്പളം കിട്ടാത്തത് സംബന്ധിച്ച് മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.ശമ്പളം നൽകുന്നതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ അടുത്തിടെ ചേർന്ന ഭരണസമിതി തീരുമാന പ്രകാരം ഒരു മാസത്തെ ശമ്പളം കാർത്യായനിയുടെ ബാങ്ക് അക്കൗണ്ടിൽ ലഭിച്ചു.
13,000–21,080 രൂപ ശമ്പള നിരക്ക് പ്രകാരം ഏപ്രിൽ 7ന് മംഗൽപാടി പഞ്ചായത്ത് ഓഫിസിൽ നടന്ന അഭിമുഖത്തിൽ ആയിരുന്നു നിയമനം. ജൂൺ 10ന് ഇറക്കിയ പഞ്ചായത്ത് സെക്രട്ടറിയുടെ നിയമന ഉത്തരവ് പ്രകാരം ജോലിക്കു ഹാജരായെങ്കിലും സാങ്കേതിക കാരണങ്ങളുന്നയിച്ചു ശമ്പളം അനുവദിക്കാതെ ജോലി സംബന്ധിച്ചു തന്നെ ആശങ്ക ഉയർത്തിയിരുന്നു. ഏതായാലും ഒരു മാസത്തെ ശമ്പളം കിട്ടിയതിന്റെ ആശ്വാസത്തിലാണ് കാർത്യായനി. ഇനി ബാക്കിയുള്ള 2 മാസം 10 ദിവസത്തെ കുടിശിക ശമ്പളം കൂടി ഉടൻ കിട്ടുമെന്ന പ്രതീക്ഷയിലാണ് കാർത്യായനി.