ADVERTISEMENT

കാസർകോട് ∙ ആശുപത്രികളിൽ ചികിത്സ തേടുന്ന സർക്കാർ ജീവനക്കാർക്ക് മെഡിസെപ് ആരോഗ്യ സുരക്ഷാ പദ്ധതി ക്ലെയിം നിശ്ചിത സമയത്ത് കിട്ടാത്തത് ദുരിതമാകുന്നതായി വീണ്ടും പരാതി. മെഡിസെപ് കാർഡ് ഉള്ള റിട്ട. ഡപ്യൂട്ടി കലക്ടർ അത്യാസന്ന നിലയിൽ കാസർകോട് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ ഇൻഷുറൻസ് തുക ലഭിക്കാതിരുന്നതിനാൽ, 62,000 രൂപ അടച്ചാണ് ആശുപത്രി വിട്ടത്. സെപ്റ്റംബർ 28ന് അഡ്മിറ്റ് ചെയ്ത ഇദ്ദേഹം ഒക്ടോബർ 6നാണ് ഡിസ്ചാർജായത്. മെഡിസെപ് കാർഡ് പ്രകാരം ആശുപത്രിക്കു കിട്ടേണ്ട ബിൽ തുക കിട്ടിയില്ല. 

ഒടുവിൽ ആശുപത്രി ബിൽ സ്വയം അടച്ചു. മെഡിസെപ് പണം കിട്ടിയാൽ ഈ തുക തിരിച്ചു നൽകാമെന്നായിരുന്നത്രെ ആശുപത്രി അധികൃതരുടെ മറുപടി. മെഡിസെപ് ടോൾ ഫ്രീ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ചില വിവരങ്ങൾക്കു ഡോക്ടറുടെ മറുപടി കിട്ടാനുണ്ട് എന്നായി വിശദീകരണം. തുടർന്ന് വീട്ടിൽ പരിചരണത്തിൽ കഴിയുകയായിരുന്ന റിട്ട. ഡപ്യൂട്ടി കലക്ടർ കെ. സോമനാഥ ഷെട്ടി മെഡിസെപ് ക്ലെയിം കിട്ടുന്നത് കാത്തു നിൽക്കാതെ ഇന്നലെ പുലർച്ചെ അന്തരിച്ചു. 

സാങ്കേതിക കാരണങ്ങൾ ഉന്നയിച്ച് മെഡിസെപ് ക്ലെയിം കിട്ടാനുള്ള നടപടികൾ വൈകുന്നുവെന്ന പരാതി വ്യാപകമായുണ്ട്. 3 ലക്ഷം രൂപ വരെയാണ് മെഡിസെപ് പദ്ധതിയിൽ ആരോഗ്യ സുരക്ഷാ പരിരക്ഷ കിട്ടുന്നത്. മുഴുവൻ മരുന്നുകളുടെയും ചെലവ് ഇതിൽ ഉൾപ്പെടും. മെഡിസെപ് പദ്ധതി ക്ലെയിം പാസാകുന്നതു വൈകിയാൽ, തുക കിട്ടുന്നതും കാത്ത് ആശുപത്രിയിൽ തുടർന്നാൽ ചെലവ് കൂടും. ക്ലെയിം കിട്ടിയില്ലെങ്കിൽ സ്വന്തം കയ്യിൽ നിന്നു പണം കൊടുക്കാതെ ആശുപത്രി അധികൃതർ ഡിസ്ചാർജ് അനുവദിക്കില്ല. 

ഇത് രോഗികളും സഹായികളും ആശുപത്രി അധികൃതരും തമ്മിൽ സംഘർഷത്തിന് വരെ ഇടയാക്കും. ആശുപത്രിയിൽ തുടർന്ന് വലിയ തുക ആവശ്യമായാൽ രോഗികളും സഹായികളും കുഴഞ്ഞതു തന്നെ ജൂലൈ 1 നാണ് മെഡിസെപ് പദ്ധതി തുടങ്ങിയത്. ജീവനക്കാർ, ആശ്രിതർ, പെൻഷൻകാർ അവരുടെ പങ്കാളികൾ, ഇവരുടെ ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന മക്കൾ എന്നിവരാണ് പദ്ധതിയിൽ ഗുണഭോക്താക്കൾ.

തിരുത്തൽ അപേക്ഷ നൽകിയിട്ടും തിരുത്താതെ 

മെഡിസെപ് തിരിച്ചറിയൽ കാർഡുകളിൽ പേര് ചേർക്കുന്നതിനോ തിരുത്തൽ വരുത്തുന്നതിനോ ഉള്ള അവസാന തീയതി ഓഗസ്റ്റ് 25 വരെ സർക്കാർ നീട്ടിയിരുന്നു. കാ‍ർഡിൽ തെറ്റുകളുണ്ടെങ്കിൽ ജീവനക്കാർ അതിനു മുൻപ് ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സിങ് ഓഫിസറെ ബന്ധപ്പെട്ട് തിരുത്തണം എന്നാണ് നിർദേശം. പെൻഷൻ കാർ ട്രഷറി ഉദ്യോഗസ്ഥരെ ബന്ധപ്പെടണം. 

എന്നാൽ ഇങ്ങനെ തിരുത്തലുകൾ വരുത്തുകയും പേരുകൾ ചേർക്കുകയും ചെയ്തവർക്ക് ഇനിയും കാർഡിൽ ഇത് പ്രാബല്യത്തിൽ വന്നിട്ടില്ലെന്ന പരാതി വ്യാപകമായുണ്ട്.  സർക്കാർ ജീവനക്കാരും പെൻഷൻകാരും വെബ്സൈറ്റിൽ നിന്നു മെഡിസെപ് കാർഡ് ഡൗൺലോഡ് ചെയ്യണം. ഈ കാർഡ് കാണിച്ചില്ലെങ്കിൽ അവർക്ക് ആശുപത്രികളിൽ മെഡിസെപ് പോളിസിയുടെ ആനുകൂല്യങ്ങൾ ലഭിക്കില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com