ADVERTISEMENT

പെർള ∙ പത്തനംതിട്ടയിലെ ഇലന്തൂരിലെ ഇരട്ട നരഹത്യാ വാർത്തകൾ കേൾക്കുമ്പോൾ കാസർകോടുകാരുടെ മനസ്സിനെ അസ്വസ്ഥമാക്കുന്നത് 29 വർഷം മുൻപു പെർല ദേവലോകത്തു നടന്ന ഇരട്ടക്കൊലപാതകത്തിന്റെ ഓർമകളാണ്. വീട്ടിൽനിന്ന് നിധി കുഴിച്ചെടുക്കാമെന്നു വാഗ്‌ദാനം നൽകി പെർല ദേവലോക കടപ്പുവിലെ കർഷകനായ ശ്രീകൃഷ്‌ണ ഭട്ട് (45), ഭാര്യ ശ്രീമതി ഭട്ട് (35) എന്നിവരെയാണു കൊലപ്പെടുത്തിയത്.

8 പവൻ സ്വർണം മോഷ്ടിക്കുകയായിരുന്നു ലക്ഷ്യം. ‌19 വർഷത്തിനു ശേഷമാണ് 2012ൽ പൊലീസ് പ്രതിയെ പിടികൂടിയത്. കേസിലെ പ്രതി കർണാടക ഷിമോഗ സാഗർ ജന്നത്ത് ഗല്ലി ഇക്കേരി റോഡിലെ ഇമാം ഹുസൈന് 42 വർഷം തടവാണു 2013ൽ കോടതി ശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ട ശ്രീകൃഷ്‌ണ ഭട്ടിന്റെ പിതൃസഹോദര പുത്രൻ മഹാലിംഗ ഭട്ട് നിയമപോരാട്ടങ്ങൾക്കു മുന്നിൽ നിന്നു.

നിധി വാഗ്ദാനം കൊലപാതകത്തിലേക്ക്

1993 ഒക്‌ടോബർ 9നു രാത്രിയിലാണ് ശ്രീകൃഷ്‌ണ ഭട്ടും ഭാര്യ ശ്രീമതിയും ദേവലോകം കടപ്പുവിലെ വീട്ടിൽ കൊല്ലപ്പെട്ടത്. നിധി ശേഖരത്തിന്റെ ഒരു ഭാഗം ശ്രീകൃഷ്‌ണ ഭട്ടിന്റെ വീട്ടുപറമ്പിലുണ്ടെന്നും ഇത് പുറത്തെടുക്കാൻ പൂജകൾ നടത്തണമെന്നും വിശ്വസിപ്പിച്ചാണ് മന്ത്രവാദി ചമഞ്ഞ് ഇമാം ഹുസൈൻ ഇവരുടെ വീട്ടിലെത്തിയത്. പൂജ തുടങ്ങിയ ശേഷം ശ്രീകൃഷ്‌ണ ഭട്ടിനെ വീടിനു പുറത്തേക്ക് വിളിച്ചിറക്കി കൊണ്ടുപോയി തെങ്ങിനു കുഴിയെടുക്കണമെന്നു പറഞ്ഞു. പിന്നീട് മൺവെട്ടി കൊണ്ടു തലയ്‌ക്കടിച്ചും ഭാര്യ ശ്രീമതിയെ കഴുത്തുഞെരിച്ചും കൊലപ്പെടുത്തി സ്വർണാഭരണങ്ങളുമായി മുങ്ങിയെന്നായിരുന്നു കേസ്.

അന്വേഷണം 19 വർഷം; സാക്ഷിയായി ‘പൂവൻകോഴി’

2008ൽ ആണ് ക്രൈംബ്രാഞ്ച് സംഘം കേസ് ഏറ്റെടുക്കുന്നത്. സംഭവം നടന്ന് 19 വർഷത്തിനു ശേഷമാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് ഹർട്ട് ആൻഡ് ഹോമിസൈഡ് വിങ് മൂന്ന് 2012 ഏപ്രിൽ 22ന് ബെംഗളൂരുവിലെ നീലമംഗലത്ത് വച്ച് ഇമാം ഹുസൈനെ പിടികൂടിയത്. ‌കോടതിയിൽ നടന്ന വിചാരണയിൽ 68 സാക്ഷികളിൽ 38 പേരെ വിസ്‌തരിച്ചു. പൂജകൾക്കായി പ്രതി കൊണ്ടുവന്ന പൂവൻകോഴിയെ സാക്ഷിയായി പരിഗണിച്ചു കോടതിയിൽ ഹാജരാക്കിയതും പിന്നീട് ബദിയടുക്ക പൊലീസ് സ്‌റ്റേഷനിൽ സംരക്ഷിക്കാൻ ഏൽപ്പിച്ചതും കേസിലെ അപൂർവതയായിരുന്നു.

പ്രതിയെ പിടികൂടാൻ 19 വർഷമെടുത്തതിന്റേതായ പ്രയാസങ്ങളുണ്ടായിരുന്നു. അന്വേഷണ സംഘം മികച്ച രീതിയിൽ പ്രവർത്തിച്ചു. വർഷങ്ങൾ കഴിഞ്ഞിട്ടും അന്വേഷണ സംഘം കേസ് കൃത്യമായി അന്വേഷിച്ചിരുന്നു. 2012ലാണു പ്രതി പിടിയിലാകുന്നത്.

പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ തോമസ് ഡിസൂസയാണു ഹാജരായത്. അന്നത്തെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.വി.സന്തോഷ്, സിഐ വി.അച്യുതൻ, എസ്‌ഐ കെ.രാഘവൻ, സുധാകരൻ നായർ, വിനയകുമാർ, ഉണ്ണിക്കൃഷ്‌ണൻ, അരവിന്ദാക്ഷൻ തുടങ്ങിയവർ അടങ്ങിയതായിരുന്നു അന്വേഷണ സംഘം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com