പ്രവാസിയെ കൊലപ്പെടുത്തിയ കേസ്: ഒരാൾ കൂടി അറസ്റ്റിൽ
Mail This Article
മഞ്ചേശ്വരം ∙ പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പൈവളിഗെ സംസം വീട്ടിൽ മുഹമ്മദ് ഷുഹൈബി(26)നെയാണ് സിഐ എ.സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തത്. കൊലയ്ക്കു ശേഷം വിദേശത്തേക്കു കടന്ന പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
പുത്തിഗെ മുഗുറോഡിലെ നസീമ മൻസിലിലെ അബ്ദുൽ റഹ്മാന്റെ മകൻ അബൂബക്കർ സിദ്ദിഖിനെ(31)യാണു കഴിഞ്ഞ ജൂൺ 26ന് അജ്ഞാത സംഘത്തിൽ വച്ചു കൊലപ്പെടുത്തി വാഹനത്തിൽ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിക്കു മുന്നിൽ ഉപേക്ഷിച്ചത്. കേസിൽ പന്ത്രണ്ടാം പ്രതിയാണ് ഇന്നലെ പിടിയിലായ ഷുഹൈബ്. ഇയാൾ മർദനത്തിൽ നേരിട്ടു പങ്കെടുത്തയാളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. 5 പേർക്കു ജാമ്യം ലഭിച്ചു. 19 പ്രതികളാണ് ആകെയുള്ളത്.
ദുബായിലേക്കു കൊടുത്തയച്ച വിദേശ കറൻസി നഷ്ടപ്പെട്ടതിനെ തുടർന്നുള്ള തർക്കമാണു കൊലയിൽ കലാശിച്ചത്. മഞ്ചേശ്വരത്തെ സംഘം അബൂബക്കർ സിദ്ദീഖിന്റെ സഹോദരനും സുഹൃത്തിനും കൈമാറിയ പണം ദുബായിൽ ഉടമസ്ഥനു ലഭിച്ചില്ല. ദുബായിലായിരുന്ന അബൂബക്കർ സിദ്ദീഖ് പണം തട്ടിയെന്ന് ആരോപിച്ചാണു നാട്ടിലേക്കു വിളിച്ചുവരുത്തിയത്.
മൂവരേയും പൈവളിഗെയിലെ വീട്ടിലും പരിസരത്തുള്ള കാട്ടിലും കെട്ടിയിട്ട് ക്രൂരമായി ക്വട്ടേഷൻ സംഘം മർദിച്ചു. പണം നൽകിയവർ നൽകിയ ക്വട്ടേഷൻ പ്രകാരമായിരുന്നു മർദനവും കൊലയും നടന്നത്.