ADVERTISEMENT

ചിറ്റാരിക്കാൽ ∙ ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം വിളിച്ചോതി വീണ്ടുമൊരു ക്രിസ്മസ് കാലം കൂടിയെത്തുന്നു. കോവിഡ് ദുരിതകാലത്തിനുശേഷം എത്തുന്ന ഈ ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങുകയാണ് മലയോര ഗ്രാമങ്ങൾ. ക്രിസ്മസിനു മുന്നോടിയായുള്ള 25 നോമ്പിലേക്കും വിശ്വാസികൾ ഇന്നു പ്രവേശിക്കും.ദൈവപുത്രന്റെ തിരുപ്പിറവിയുടെ വരവറിയിച്ചു വീടുകളിലെല്ലാം നക്ഷത്രവിളക്കുകൾ മിഴിതുറന്നു. ഡിസംബറിന്റെ കുളിരുള്ള രാവുകളിൽ ഇനിമുതൽ തിരുപ്പിറവിയുടെ സന്ദേശവുമലയടിക്കും.

നാടും നഗരവുമെല്ലാം ഇതോടെ ആഘോഷ ലഹരിയിലാകും. ക്രിസ്മസ് അടുക്കുന്നതോടെ കാരൾ സംഘങ്ങളും സജീവമാകും. മലയോരത്തെ പ്രധാന ടൗണുകളിലെല്ലാം ക്രിസ്മസ് വിപണികളും സജീവമായി.നക്ഷത്ര വിളക്കുകൾ, പുൽക്കൂട് സെറ്റുകൾ, ഉണ്ണിയേശുവും മാലാഖമാരുമെല്ലാം ഉൾപ്പെടുന്ന വിവിധ രൂപങ്ങൾ, അലങ്കാര വിളക്കുകൾ എന്നിവയ്ക്കുതന്നെയാണ് ഇക്കുറിയും വിപണിയിൽ മുൻതൂക്കം. അടുത്ത കാലത്തായി വിപണികളാകെ എൽഇഡി മയമാണ്. സംഗീതം പൊഴിച്ചു ഡാൻസ് ചെയ്യുന്ന 6 അടി ഉയരമുള്ള സാന്താക്ലോസാണ് ഇക്കുറി ചിറ്റാരിക്കാൽ ടൗണിലെ തയ്യിൽ സ്റ്റോഴ്സിലെ മുഖ്യ ആകർഷണം. 

സെൻസർ ഘടിപ്പിച്ചു പ്രവർത്തിക്കുന്ന ഈ സാന്താക്ലോസ് സ്ഥാപനത്തിലേക്കെത്തുന്നവരെ അഭിവാദ്യം ചെയ്യുന്നു. 6 അടി ഉയരമുള്ള ഈ സാന്താക്ലോസിനു വില 9500 രൂപയാണ്. കോവിഡിനു ശേഷമെത്തിയ ക്രിസ്മസ് വിപണിയെ കൂടുതൽ മനോഹരമാക്കാനാണ് ഡാൻസിങ് സാന്താ സ്ഥാപിച്ചതെന്നു സ്ഥാപന ഉടമ സിജു തയ്യിൽ പറഞ്ഞു. ഇതുൾപ്പെടെ 10 ലേറെ വ്യത്യസ്തങ്ങളായ ഇനങ്ങളും ഇക്കുറി ക്രിസ്മസ് വിപണിയിലുണ്ട്. 

5 അടി മുതൽ മുകളിലേയ്ക്കാണ് എൽഇഡി ട്രീകളുള്ളത്. 3700 രൂപ മുതലാണ് ഇവയുടെ വില. 100 രൂപ മുതലാണ് സാധാരണ ക്രിസ്മസ് ട്രീകളുടെ വില. എൽഇഡി നക്ഷത്രവിളക്കുകൾക്കു 95 രൂപ മുതലും, മൾട്ടിവുഡിൽ തീർത്ത റെഡിമെയ്ഡ് പുൽക്കൂടുകൾക്കു 150 രൂപയ്ക്കു മുകളിലും വിലയുണ്ട്. ക്രിസ്മസ് വിപണിയിൽ ഇക്കുറി കാര്യമായ വിലക്കയറ്റമുണ്ടായിട്ടില്ലെന്നാണു വ്യാപാരികൾ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com