കലോത്സവ നഗരിയിലെ ആഹ്ലാദത്തിനിടയിലേക്ക് നടുക്കമായി വാഹനാപകട വാർത്ത
Mail This Article
നീലേശ്വരം∙ കാസർകോട് ജില്ലാ സ്കൂൾ കലോത്സവ നഗരിയിലെ ആഹ്ലാദത്തിനിടയിലേക്ക് നടുക്കമായി വാഹനാപകട വാർത്ത. രാത്രി എട്ടോടെയാണ് ചോയ്യംകോട്ട് വാഹനാപകടം നടന്നുവെന്ന വാർത്ത പരന്നത്. കലോത്സവം കഴിഞ്ഞ് മടങ്ങുന്നവരാണ് അപകടത്തിൽ പെട്ടതെന്ന സംശയത്തിൽ അപകട വാർത്ത കേട്ടവർ അന്വേഷിച്ചിറങ്ങി. കലോത്സവ നഗരിക്ക് ഒരു കിലോമീറ്റർ അകലെ മഞ്ഞളംകാട് വളവിൽ കാറും ടിപ്പർ ലോറിയുമിടിച്ചാണ് അപകടമെന്ന് തിരിച്ചറിഞ്ഞതോടെ അപകടത്തിൽ പെട്ടതാരെന്നറിയാനുള്ള അന്വേഷണമായി.
സ്ഥലത്ത് ഓടിക്കൂടിയവർ ഇതിനകം അപകടത്തിൽ പെട്ട 4 പേരെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കൊന്നക്കാട്ടെ അനൂഷ് ഗണേശൻ കരിന്തളം ചിമ്മത്തോട്ടെ ശ്രീരാഗ്, പെരിയങ്ങാനംമീർ കാനത്തെ കെ.കെ.കിഷോർ എന്നിവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.ഗുരുതരമായി പരുക്കേറ്റ മീർ കാനത്തെ ബിനു അജിത് കുമാറിനെ നീലേശ്വരം തേജസ്വിനി ആശുപത്രിയിലുമെത്തിച്ചു. ബിനുവിനെ പിന്നീട് കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
വിവരമറിഞ്ഞ് ആശുപത്രികളിലേക്കെത്തിയ കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി, പഞ്ചായത്തംഗം ഉമേശൻ വേളൂർ, ഡിവൈഎഫ്ഐ നേതാക്കളായ എം.വി രതീഷ് കുമ്പളപ്പള്ളി, കെ.എം.വിനോദ്, പി.ശാർങ്ങി, സി പി ഐ ലോക്കൽ സെക്രട്ടറി എൻ.പുഷ്പരാജൻ എന്നിവരാണ് മരിച്ചവരെയും പരിക്കേറ്റയാളെയും തിരിച്ചറിഞ്ഞത്.
ചായ്യോത്ത് സ്കൂളിലെ ജില്ല കലോത്സവ നഗരിയിൽ നിന്നാണ് ഇവരെല്ലാമെത്തിയത്. കെഎസ്ഇബി കരാർ തൊഴിലാളികളാണ് 4 പേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം എന്നിവരും ജില്ലാ ആശുപത്രിയിലെത്തി.