പുല്ലൂർ പള്ളയിൽ കണ്ണച്ഛൻ ദേവസ്ഥാനത്ത് തെയ്യങ്ങളുടെ കാൽച്ചിലമ്പൊലി
Mail This Article
പുല്ലൂർ ∙ ഉഗ്രമൂർത്തീ സങ്കൽപങ്ങളായ ദേവീദേവൻമാർ ചൈതന്യം ചൊരിയുന്ന പുല്ലൂർ പള്ളയിൽ തറവാട് കണ്ണച്ഛൻ ദേവസ്ഥാനത്ത് നാലുവർഷത്തെ കാത്തിരിപ്പിനു ശേഷം ഭക്തർക്ക് ദർശനപുണ്യമായി വീണ്ടും തെയ്യങ്ങൾ അരങ്ങിലെത്തും. ഇന്നു മുതൽ 6 വരെ ദേവസ്ഥാനത്ത് നടക്കുന്ന കളിയാട്ട ഉത്സവത്തിൽ വിവിധ തെയ്യക്കോലങ്ങൾ കെട്ടിയാടും.
ഐതിഹ്യപ്പെരുമയിലൂടെ...
വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്രത്തിനു വടക്കുഭാഗത്ത് ഹരിതഭംഗി നിറഞ്ഞ വയലുകൾക്കു മധ്യത്തിലാണ് 300 വർഷം പഴക്കമുള്ള പുല്ലൂർ പള്ളയിൽ കണ്ണച്ഛൻ ദേവസ്ഥാനം സ്ഥിതി ചെയ്യുന്നത്. ഇവിടെ താമസിച്ചിരുന്ന ബ്രാഹ്മണ വിഭാഗം ഗുരുവായി കണ്ട ശ്രേഷ്ഠനായിരുന്നു കണ്ണൻ എഴുത്തച്ഛൻ. ആ കാലത്ത് ഗ്രാമത്തിലെ വ്യവഹാരങ്ങൾക്ക് തീർപ്പുകൽപ്പിക്കുന്നതും ഇദ്ദേഹമായിരുന്നു. ഉടവാളും ആചാരവടിയും പൊന്തയും ധരിച്ച കണ്ണൻ എഴുത്തച്ഛൻ ആണ് പിൽക്കാലത്ത് കണ്ണച്ഛൻ എന്ന പേരിൽ അറിയപ്പെട്ടത്. ബ്രാഹ്മണർ ദേശസഞ്ചാരത്തിന് പോകുമ്പോൾ ആരാധിച്ചിരുന്ന ചൈതന്യങ്ങളെ കണ്ണച്ഛന്റെ ആസ്ഥാനമായ പടിഞ്ഞാറെ വീട്ടിൽ കുടിയിരുത്തി.
പിന്നീട് പ്രത്യേകം ദേവസ്ഥാനം പണികഴിപ്പിക്കുകയും ഇതിന്റെ അധീശത്വം നായർ തറവാട്ടുകാരായ പള്ളയിൽ തറവാട്ടുകാർ ഏറ്റെടുക്കുകയും കണ്ണച്ഛൻ പള്ളയിൽ കുറുപ്പ് എന്ന ആചാര പേര് സ്വീകരിച്ച് നാടിന്റെ ആചാര്യനായി തുടരുകയും ചെയ്തു. കണ്ണച്ഛൻ പണികഴിപ്പിച്ചതിനാലാണ് തറവാട് കണ്ണച്ഛൻ ദേവസ്ഥാനമെന്ന പേരിൽ അറിയപ്പെട്ടത്. ക്ഷേത്രപാലകന് ഇവിടെ കെട്ടിക്കോലമില്ല. പ്രത്യേക സ്ഥാനമൊരുക്കി ആരാധിക്കുന്നു. ഗുളികനും സങ്കൽപ സാന്നിധ്യം മാത്രം.
പള്ളയിൽ കുറുപ്പ്
പള്ളയിൽ കുറുപ്പ് എന്ന പദവി ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ ഒരു നൂറ്റാണ്ടായി ആ സ്ഥാനം തറവാട്ടിലെ മുതിർന്നവരാണു വഹിച്ചു പോന്നത്. 2011 സെപ്റ്റംബർ 25ന് ആചാരപ്രകാരം പള്ളയിൽ കുറുപ്പായി സ്ഥാനമേറ്റ പുതിയവീട്ടിൽ കുഞ്ഞമ്പു നായരാണ് ഇപ്പോൾ ആ സ്ഥാനം വഹിക്കുന്നത്.
കളിയാട്ടദിന പരിപാടികൾ
കളിയാട്ടത്തിനു തുടക്കംകുറിച്ച് ഇന്നലെ വിവിധ തറവാടുകളിൽ നിന്നുള്ള കലവറ നിറയ്ക്കൽ ഘോഷയാത്രയുണ്ടായി. ഇന്ന് രാത്രി 7 ന് കാസർകോട് മാതാ അമൃതാനന്ദമയീ മഠത്തിലെ സ്വാമി വേദാമൃത ചൈതന്യയുടെ പ്രഭാഷണം, ഉന്നത വിജയം നേടിയ തറവാട് അംഗങ്ങളുടെ മക്കളെ ആദരിക്കൽ ചടങ്ങ് എന്നിവയുണ്ടാകും. തുടർന്ന് തെയ്യങ്ങളുടെ കുളിച്ചു തോറ്റം. 10ന് കാലിച്ചാൻ തെയ്യത്തിന്റെ പുറപ്പാട്, 11 ന് ഭൂതം, 12 ന് രക്തജാതനീശ്വരൻ തെയ്യങ്ങളുടെ പുറപ്പാട്.
നാളെ 11 ന് അടുക്കത്ത് ചാമുണ്ഡി, 12.30ന് വിഷ്ണുമൂർത്തി, 3 ന് മുളവന്നൂർ ഭഗവതി തെയ്യങ്ങളുടെ പുറപ്പാട്. 7ന് തിരുവാതിര. തിങ്കളാഴ്ച 11 മുതൽ തെയ്യങ്ങൾ അരങ്ങിലെത്തും. 7ന് കോട്ടച്ചേരി കുന്നുമ്മൽ വിഷ്ണുമൂർത്തി ഭജന സമിതിയുടെ ഭജന, 8 മുതൽ തോറ്റം, 10 മുതൽ തെയ്യങ്ങളുടെ പുറപ്പാട്. സമാപനദിനമായ 6 ന് 11 ന് അടുക്കത്ത് ചാമുണ്ഡി, 12.30ന് വിഷ്ണുമൂർത്തി, 3 ന് മുളവന്നൂർ ഭഗവതി തെയ്യങ്ങൾ അരങ്ങിലെത്തും. ഉച്ചയ്ക്ക് അന്നദാനവുമുണ്ടാകും. 4ന് തെയ്യങ്ങളുടെ കൂടിപ്പിരിയൽ ചടങ്ങ് നടക്കും.
വിശേഷ ദിവസങ്ങൾ
വിഷു സംക്രമം, വിഷുവിളക്ക്, മേടം 27ന് പ്രതിഷ്ഠാദിനം, കർക്കടകത്തിൽ നിറ പുത്തരി, ധനു 27ന് ധർമക്കഞ്ഞി, ശിവരാത്രി വിളക്ക്, 9ദിവസത്തെ പൂരോത്സവം, സംക്രമ ദിവസങ്ങളിലും ആദ്യത്തെ ചൊവ്വാഴ്ചയും ദേവസ്ഥാനത്ത് നടതുറന്ന് പൂജ നടത്താറുണ്ട്. ചൊവ്വ വിളക്കാണ് പ്രധാന വഴിപാട്.
തറവാട് ദേവസ്ഥാന സമിതി
പള്ളയിൽ തറവാട്ടിലെ മൂന്നു താവഴികളായ തെക്കേക്കര, പടിഞ്ഞാർ വീട്, കേളോത്ത് വീട് തറവാട് അംഗങ്ങളിൽ നിന്നു തിരഞ്ഞെടുത്ത പി.മാധവൻ നായർ (പ്രസിഡന്റ്), പി.ഉണ്ണികൃഷ്ണൻ (സെക്രട്ടറി), പി. കമ്മാരൻ നായർ (ട്രഷറർ) എന്നിവർ ഭാരവാഹികളായ 11അംഗ കമ്മിറ്റിയാണ് ദേവസ്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.