മഞ്ഞളംകാട് വളവ് സ്ഥിരം അപകടകേന്ദ്രം
Mail This Article
നീലേശ്വരം ∙ തിരക്കേറിയ മലയോര റോഡിലെ സ്ഥിരം അപകടകേന്ദ്രമാണ് ചോയ്യംകോടിനടുത്ത മഞ്ഞളംകാട് വളവ്. ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ടെങ്കിലും 3 പേരുടെ മരണത്തിനിടയാക്കിയ വൻ അപകടം കഴിഞ്ഞ ദിവസമുണ്ടായതായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ഇവിടെ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 യുവാക്കൾ മരിച്ചത്.സാരമായി പരുക്കേറ്റ മറ്റൊരാൾ ചികിത്സയിലുമാണ്.ഇരുഭാഗത്തു നിന്നു നേർരേഖയിൽ വരുന്ന റോഡ് പെട്ടെന്ന് വളഞ്ഞു തിരിയുന്ന സ്ഥലമാണിത്.
2 വർഷം മുൻപ് ഇവിടെയുണ്ടായ ബൈക്ക് അപകടത്തിൽ ചായ്യോം മാനൂരി മണിമുണ്ടയിലെ എ.വി.അനിൽ മരിച്ചിരുന്നു. അപകടത്തിൽ തെറിച്ചു വീണ് രക്തം വാർന്നുകിടന്ന അനിലിനെ മണിക്കൂറുകൾക്ക് ശേഷമാണ് കണ്ടെത്താനായത്.മതിയായ വെളിച്ചമില്ലാത്തതും ഇവിടെ അപകടത്തിന് ആക്കം കൂട്ടുന്നു. മരാമത്ത് റോഡിലെ ചോയ്യംകോട് മുതൽ ഭീമനടി വരെ മെക്കാഡം ടാർ ചെയ്തതോടെ ഇതുവഴിയുള്ള വാഹനങ്ങളുടെ വേഗവും കൂടി.
അപകട സാധ്യത തടയാൻ ശാസ്ത്രീയ വേഗനിയന്ത്രണ സംവിധാനങ്ങളൊന്നും റോഡിലില്ല. കൊല്ലംപാറ, കരിന്തളം, കാലിച്ചാമരം, മുക്കട എന്നിവിടങ്ങളിലും അപകടവളവുകളുണ്ട്. മാസങ്ങൾക്കു മുൻപ് മുക്കട പാലത്തിൽ നിന്നു ലോറി പുഴയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചിരുന്നു. റോഡിലെ അപകട വളവുകൾ ശാസ്ത്രീയമായി പരിഷ്കരിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.