ADVERTISEMENT

മുള്ളേരിയ ∙ ചെർക്കള-ജാൽസൂർ പാതയിലെ കുണ്ടാറിൽ അപകടക്കെണിയായ കലുങ്ക് പുനർ നിർമിക്കാൻ നടപടിയില്ല. കലുങ്ക് തകർന്നു ഒരു വർഷം കഴിഞ്ഞിട്ടും നന്നാക്കാത്തത് ദുരന്തത്തിനിടയാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. കർണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകരുടെ വരവ് തുടങ്ങിയതിനാൽ വാഹനത്തിരക്കു റോഡിൽ വർധിച്ചു. കുണ്ടാർ വളവിൽ ഒരു വർഷം മുൻപാണ് കലുങ്കിന്റെ ഒരു വശം തകർന്നത്. ഒരു ബസിനു പോകാനുള്ള വീതി മാത്രമേ ഇവിടെയുള്ളൂ. 2 വാഹനങ്ങൾ ഒരു സമയം പോയാൽ ഒന്ന് കുഴിയിൽ വീഴുമെന്ന് ഉറപ്പാണ്. 

ഇരുമ്പ് വീപ്പകൾ വച്ച് താൽക്കാലിക മുന്നറിയിപ്പ് നൽകിയതല്ലാതെ മറ്റൊരു നടപടിയും മരാമത്ത് വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്നു നാട്ടുകാർ പറയുന്നു.ഇതിനു സമീപം ശാസ്ത്രീയ മുന്നറിയിപ്പ് സംവിധാനങ്ങളോ തെരുവ് വിളക്കുകളോ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ അപകടഭീഷണി ഏറെയാണ്. ബെംഗളൂരുവിൽ നിന്ന് അടക്കമുള്ള ശബരിമല തീർഥാടകർ പോകുന്ന വഴിയാണിത്. പുതിയ കലുങ്ക് നിർമിക്കാൻ പദ്ധതി തയാറാക്കി സമർപ്പിച്ചിട്ടുണ്ടെങ്കിലും അനുമതിയായില്ലെന്നാണു മരാമത്ത് വകുപ്പ് പറയുന്നത്. അപകടത്തിനു കാത്തുനിൽക്കാതെ എത്രയും പെട്ടെന്ന് കലുങ്ക് നന്നാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

അപകടക്കുഴി അടച്ചു

പഞ്ചിക്കല്ലിലൂടെ ഇനി പേടിയില്ലാതെ യാത്ര ചെയ്യാം. ഒരു മാസം മുൻപു പ്രത്യക്ഷപ്പെട്ട അപകടക്കുഴി നികത്തി മരാമത്ത് വകുപ്പ്. ചെർക്കള-ജാൽസൂർ പാതയിലെ പഞ്ചിക്കല്ലിൽ ഒരു മാസം മുൻപാണ് റോഡ് തകർന്ന് വലിയ ഗർത്തം രൂപപ്പെട്ടത്. റോഡിന്റെ പകുതിയോളം വീതിയിൽ 4 മീറ്ററോളം ആഴത്തിലാണ് കുഴിയുണ്ടായിരുന്നത്. ഇതു വലിയ അപകട ഭീഷണി ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തിര നടപടി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com