വയലോടി കൊലപാതകം: ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ ശക്തം
Mail This Article
തൃക്കരിപ്പൂർ ∙ വയലോടിയിലെ എം.പ്രിജേഷ്(34) കൊല്ലപ്പെട്ട സംഭവത്തിൽ പൊറോപ്പാട്ട എം.ടി.പി.മുഹമ്മദ് സഫ്‌വാനെ(25) കൂടി അറസ്റ്റ് ചെയ്തതോടെ സംഭവത്തിൽ നേരിട്ടു പങ്കെടുത്തുവെന്ന് പൊലീസ് വിശദീകരിച്ച 3 പ്രതികളും പിടിയിലായി. അതേ സമയം പ്രിജേഷിനെ മർദിക്കുന്നതിനു സഹായികളാണെന്നു കണ്ടെത്തിയ 3 പേരെയും പിടിക്കാനായില്ല. ശേഷിക്കുന്ന 3 പ്രതികളെയും പിടികൂടുന്നതിനു സമഗ്രമായ തിരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു. മുഹമ്മദ് സഫ്‌വാന്റെ വീട്ടിൽ നിന്നു സംഭവസമയം ഉപയോഗിച്ച വസ്ത്രങ്ങളും ബൈക്കും പൊലീസ് കണ്ടെടുത്തു.
പ്രിജേഷിന്റെ മരണകാരണം ആന്തരികാവയവങ്ങളിലെ അമിത രക്തസ്രാവം ആണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വിറക് കൊള്ളി കൊണ്ടു ശരീരത്തിനേറ്റ അടിയിൽ ഹൃദയ ധമനി പൊട്ടിയതായും തലയ്ക്കോ ജനനേന്ദ്രീയത്തിനോ ആഘാതമില്ലെന്നും റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ ഒന്നാം പ്രതി ചേർക്കപ്പെട്ട മുഹമ്മദ് ഷഹബാസിൽ നിന്നു കണ്ടെടുത്ത പ്രിജേഷിന്റെ ഫോണിലെ ദൃശ്യങ്ങളും അറസ്റ്റിലായവരുടെ മൊഴികളും തമ്മിൽ സാമ്യതയുള്ളതായി പൊലീസ് സൂചിപ്പിച്ചു. ഫോണിലുള്ള ദൃശ്യം പ്രചരിക്കാതിരിക്കാൻ വേണ്ടിയാണ് ഫോൺ ഒളിപ്പിച്ചതെന്ന് ഷഹബാസ് പൊലീസിനോടു സമ്മതിച്ചു. കഴിഞ്ഞ ഒരു വർഷത്തിനകം വിളിച്ചതും വന്നതുമായ ഫോൺ കോളുകളുടെ രേഖകൾ സൈബർ വിഭാഗത്തിന്റെ സഹായത്തോടെ പരിശോധിച്ചു.
അന്വേഷണത്തിന്റെയും പരിശോധനയുടെയും പ്രധാന ഭാഗമെന്ന നിലയിൽ പ്രിജേഷ് മരിച്ചു കിടന്ന വയലോടി പറമ്പിൽ അറസ്റ്റിലായവരെ കൊണ്ടുവന്നു തെളിവെടുപ്പ് പൂർത്തിയാക്കാൻ പൊലീസിനു സാധിച്ചിട്ടില്ല. പ്രദേശത്ത് അസ്വസ്ഥയുണ്ടാകുമോയെന്ന ആശങ്കയാണു കാരണം.