ADVERTISEMENT

കാസർകോട് ∙ ജില്ലയിലെ പൊലീസ് കൺട്രോൾ റൂമിലെ വണ്ടികൾക്ക് ചെറിയ പണി വന്നാൽ ഇതിലേറെ ‘പണിയാകുന്നത് ഡ്രൈവർമാർക്ക്’. വാഹനത്തിന്റെ അറ്റകുറ്റപണിക്കായി സ്വന്തം കീശയിൽ നിന്നു പണം നൽകേണ്ട അവസ്ഥയാണ് ജില്ലയിലെ പൊലീസിലെ ചില ഡ്രൈവർമാർക്കുള്ളത്. 

ചെലവാകുന്ന തുക തിരിച്ചു കിട്ടുന്നതിനായി ജില്ലാ ആസ്ഥാനത്തെ ഓഫിസിലേക്കായി പലപ്പോഴായി പോകേണ്ടതിനാൽ ഇതിനു പലരും തയാറാവാതെ പണം നൽകുന്നു. കാലപ്പഴക്കവും 2 ലക്ഷത്തിലേറെ കിലോമീറ്ററുകൾ ഓടിയ ജില്ലയിലെ വിവിധ കൺട്രോൾ റൂമുകളിലെ 15 വണ്ടികളിൽ ഏറെയും ദിവസവും വഴിയിലാകാറുണ്ടെന്ന് പൊലീസുകാർ പറയുന്നു.

പഴയ മോഡൽ വാഹനങ്ങൾ ആയതിനാൽ അതിന്റെ സ്പെയർ പാട്സുകൾ കടകളിൽ കിട്ടാനില്ല. അറ്റകുറ്റപണികൾക്കായി ഗാരിജിൽ വാഹനം എത്തിച്ചാൽ 500 രൂപ വരെയുള്ള ബിൽ തുക കാസർകോട് ജില്ലാ പൊലീസ് ആസ്ഥാനത്തെ മോട്ടർ വിഭാഗത്തിൽ നിന്നാണ് അനുവദിക്കുന്നത്. 

ഇതിലേറെ തുകയാണെങ്കിൽ കോഴിക്കോട് ഡിവൈഎസ്പി ഓഫിസിൽ നിന്നാകണം. ഇത്രയും പ്രയാസങ്ങൾ ഉള്ളതിനാൽ  ടയർ പൊട്ടൽ, ബ്രേക്ക്, ക്ലച്ച് തുടങ്ങിയ ചെറിയ അറ്റക്കുറ്റപണികൾക്കായി ചെലവഴിക്കുന്ന തുകയുടെ ബില്ലുകൾ പലതും ഡ്രൈവർമാർ അല്ലെങ്കിൽ പൊലീസുകാർ തന്നെ നൽകുകയാണ്. 500 രൂപയുടെ ബിൽ തുക അനുവദിച്ചു കിട്ടുന്നതിനായി ഓഫ് ദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ജില്ലാ ആസ്ഥാനത്തേക്ക് എത്തുന്നതിന്റെ പ്രയാസവും അതിലേറെ രൂപ യാത്രയ്ക്കും മറ്റുമായി ചെലവാകുന്നതിനാൽ സ്വന്തം കീശയിൽ നിന്നു തന്നെ പണം നൽകി അറ്റകുറ്റപണി നടത്തുകയാണ്.

ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ വാഹനങ്ങൾ ആണെങ്കിൽ അതിന്റെ അറ്റകുറ്റപണിക്കായി ഓഫിസർമാർ ഉൾപ്പെടെയുള്ളവർ സഹായിക്കാറുണ്ട്. എന്നാൽ കൺട്രോൾ റൂമിലെ വാഹനത്തിലാണെങ്കിൽ ഡ്രൈവർ തന്നെയാണ് ഏറെയും നൽകുന്നത്.  വാഹനത്തിന്റെ അറ്റകുറ്റപണിക്കായി വൻതുകയാണു ചെലവാകുന്നതെങ്കിൽ ക്വട്ടേഷൻ നൽകണം. 

എന്നാൽ ക്വട്ടേഷൻ അംഗീകരിച്ചു കിട്ടണമെങ്കിൽ ദിവസങ്ങൾ എടുക്കും. അതുവരെ കൺട്രോൾ റൂമിലെ വാഹനം കട്ടപ്പുറത്തായാൽ പൊലീസുകാർക്കു ദുരിതമാകും. ജില്ലയിലെ കൺട്രോൾ റൂമിലെ പഴക്കമുള്ള വാഹനങ്ങൾ ഒഴിവാക്കി മറ്റു ജില്ലകളിലുള്ളതു പോലെ പുത്തൻ വാഹനം അനുവദിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com