കുമ്പള∙ കോയിപ്പാടി വില്ലേജ് ഓഫിസിൽ ജീവനക്കാർ അമിത ജോലിഭാരത്താൽ വീർപ്പുമുട്ടുന്നുവെന്ന് പരാതി. കോയിപ്പാടി, മൊഗ്രാൽ, ഇച്ചിലംപാടി വില്ലേജുകൾ ചേർന്നതാണ് കുമ്പള കോയിപ്പാടി വില്ലേജ് ഓഫിസ്. ചെറിയ ഓഫിസ് കെട്ടിടത്തിനുള്ളിലേക്ക് 4 പേർ കയറിയാൽ പിന്നെ മറ്റുള്ളവർ പുറത്ത് നിൽക്കണം.സർട്ടിഫിക്കറ്റുകൾക്കും ഭൂമി കൈമാറ്റത്തിനും, നികുതിയടയ്ക്കാനുമെത്തുന്നവരെ ഉൾക്കൊള്ളാൻ ഇടുങ്ങിയ ഈ കെട്ടിടത്തിന് ആവുന്നില്ല. അധ്യയന വർഷ ആരംഭമാണെങ്കിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന വിദ്യാർഥികളെ കൊണ്ട് തിരക്കിൽ വീർപ്പുമുട്ടുന്ന കാഴ്ചയാണുള്ളത്. 75000ലേറെ വോട്ടർമാർ ഉൾപ്പെടുന്നതാണ് കോയിപ്പാടി വില്ലേജ് ഓഫിസ്. 5000 ഏക്കറോളം ഭൂമി ഈ ഓഫിസിന്റെ പരിധിയിലുണ്ട്.
ഗ്രൂപ്പ് വില്ലേജ് വിഭജിച്ച് അതാത് പ്രദേശത്ത് വില്ലേജ് ഓഫിസുകൾ അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത് പലതവണ സന്നദ്ധ സംഘടനകൾ ഉൾപ്പെടെ അധികൃതരെ രേഖാമൂലം അറിയിച്ചിരുന്നു. ജനപ്രതിനിധികൾ, മന്ത്രിമാർ,റവന്യു ഉന്നത ഉദ്യോഗസ്ഥർ എന്നിവരടക്കമുള്ളവർക്കു നിവേദനം നൽകിയിരുന്നു. എന്നാൽ ഇതുവരെ ആയി ഫലമുണ്ടായില്ല. അതേസമയം 2021 ജൂലൈയിൽ ജില്ലയിലെ വില്ലേജ് ഓഫിസുകളുടെ വിഷയം ചർച്ച ചെയ്യാൻ മന്ത്രി കെ.രാജൻ ജില്ലയിലെ എംഎൽഎമാരുടെ യോഗം തിരുവനന്തപുരത്ത് വിളിച്ചുചേർത്തിരുന്നു. അതിൽ ഈ വിഷയം ഉന്നയിച്ചിരുന്നുവെങ്കിലും യാതൊരു നടപടികൾ ഉണ്ടായില്ല.
സംസ്ഥാനത്ത് കൂടുതൽ ഗ്രൂപ്പ് വില്ലേജുകൾ ഉള്ള ജില്ല കാസർകോട് ആയതിനാൽ ഇത് പരിഹരിക്കണമെന്ന് പ്രഭാകരൻ കമ്മിഷൻ റിപ്പോർട്ടിൽ നിർദേശമുണ്ട്. മൊഗ്രാലിൽ വില്ലേജ് ഓഫിസ് അനുവദിക്കുകയാണെങ്കിൽ മൊഗ്രാൽ കാടിയംകുളത്ത് സർക്കാർ സ്ഥലം ലഭ്യമാണെന്ന് പഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ നേരത്തെ തന്നെ അധികൃതരെ അറിയിച്ചിരുന്നു. അതുപോലെ തന്നെയാണ് കർഷക ഗ്രാമമായ ഇച്ചിലംപാടിക്കാരുടെയും ആവശ്യം. ഇത് സർക്കാർ അംഗീകരിച്ചാൽ കോയിപ്പാടി വില്ലേജിലെ വലിയ ഭാരം കുറയുമെന്നും നാട്ടുകാർ പറയുന്നു. ഇന്നു കോയിപ്പാടി വില്ലേജിൽ സന്ദർശനം നടത്തുന്ന ജില്ലാ കലക്ടറുടെ മുൻപാകെ പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.