ADVERTISEMENT

ബോവിക്കാനം∙ കോടികൾ മുടക്കി നിർമിച്ച മനോഹരമായ പാലം മുൻപിലുണ്ട്. പക്ഷേ റോഡില്ലാതെ പാലം കൊണ്ടെന്തു ഗുണം?–  മുളിയാർ പഞ്ചായത്തിലെ അരിയിൽ, കുട്ടിയാനം, പാണ്ടിക്കണ്ടം പ്രദേശങ്ങളിലെ ജനങ്ങൾ കഴിഞ്ഞ 6 വർഷത്തോളമായി ഇങ്ങനെയൊരു ദുരിതത്തിലാണ്. പയസ്വിനിപ്പുഴയിലെ പാണ്ടിക്കണ്ടം പാലമാണ് പണി കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞിട്ടും നോക്കുകുത്തിയായി മാറിയത്. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇതിന്റെ മുകളിലും താഴെയും ഓരോ പാലങ്ങൾക്കു ഫണ്ട് അനുവദിച്ചപ്പോഴും, നിലവിലുള്ള പാലത്തിലേക്ക് റോഡ് നിർമിക്കാൻ നയാ പൈസ അനുവദിച്ചില്ല. 

ബേഡഡുക്ക-മുളിയാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ബേഡഡുക്ക ഭാഗത്ത് പാലത്തിലേക്കു റോഡ് ഉണ്ട്. മുളിയാർ പഞ്ചായത്തിന്റെ ഭാഗത്താണ് പ്രശ്നം. ബോവിക്കാനം-ബാവിക്കര-ഇരിയണ്ണി റോഡിലെ കുട്ടിയാനത്തു നിന്നു പാലം വരെ റോഡ് ഉണ്ടെങ്കിലും ടാറിങ് ചെയ്യാതെ പൊട്ടിപ്പൊളിഞ്ഞ് നടന്നു പോകാൻ പോലും കഴിയാത്ത സ്ഥിതിയാണ്. മൂന്നര കിലോമീറ്ററാണ് ഈ റോഡിന്റെ നീളം.ഇതിൽ പാലത്തിനോടു ചേർന്ന അര കിലോമീറ്ററോളം കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. 750 മീറ്റർ വന ഭൂമിയിലൂടെ പോകുന്ന റോഡ് ഇതുവരെ വിട്ടുകിട്ടിയിട്ടില്ല. ബാക്കി 2.25 കിമീ സ്വകാര്യഭൂമി നാട്ടുകാർ പഞ്ചായത്തിനു കൈമാറിയതാണ്. 

ഈ ഭാഗം അറ്റകുറ്റപ്പണി നടത്തുക പോലും ചെയ്തിട്ടില്ല. കെ.കുഞ്ഞിരാമൻ എംഎൽഎ ആയിരിക്കുന്ന സമയത്ത് 25 ലക്ഷം രൂപ അനുവദിച്ചെങ്കിലും ഉപയോഗിച്ചില്ല. ടെൻഡർ എടുക്കാൻ ആളില്ലെന്ന വിചിത്ര വാദമാണ് അധികൃതരുടേത്. പാണ്ടിക്കണ്ടം, അരിയിൽ, കുട്ടിയാനം പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് പഞ്ചായത്ത് ആസ്ഥാനമായ ബോവിക്കാനത്ത് എത്താനുള്ള റോഡ് ആണിത്. വേനൽക്കാലത്ത് അത്യാവശ്യം റോഡ് ഉപയോഗിക്കാമെങ്കിലും മഴക്കാലങ്ങളിൽ പൂർണമായും തകർന്ന് യാത്ര ദുസ്സഹമാകുകയാണ് പതിവ്. ബേഡഡുക്ക പഞ്ചായത്തിലുള്ളവർക്ക് കുണ്ടംകുഴിയിൽ നിന്നു കാസർകോട് പോകാനുള്ള എളുപ്പവഴി കൂടിയാണിത്. പക്ഷേ റോ‍ഡില്ലാത്തതു കാരണം പാലം നോക്കി മനപ്പായസമുണ്ണാനാണ് നാട്ടുകാരുടെ വിധി.

വനഭൂമിക്ക് അപേക്ഷ കൊടുക്കേണ്ടത് ആര്?

മൂന്നര കിലോമീറ്റർ ദൂരമുള്ള റോഡിൽ മുക്കാൽ കിലോമീറ്റർ ഭാഗം വനത്തിലൂടെയാണ് പോകുന്നത്. ഈ സ്ഥലം വിട്ടുകിട്ടണമെങ്കിൽ വനംവകുപ്പിന്റെ ഓൺലൈൻ പോർട്ടലിൽ എല്ലാ രേഖകളും സഹിതം അപേക്ഷ നൽകണം. ആരാണോ റോഡ് നിർമിക്കുന്നത് അവരാണ് അപേക്ഷ നൽകേണ്ടത്. ഇവിടെ പഞ്ചായത്ത് ആണ് അപേക്ഷ നൽകേണ്ടത്. എന്നാൽ ഇതുവരെ പഞ്ചായത്ത് അപേക്ഷ കൊടുത്തിട്ടില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.

അപേക്ഷ കിട്ടിയാൽ മാത്രമേ വനംവകുപ്പിനു തുടർ നടപടികളെടുക്കാൻ സാധിക്കൂ. കാറഡുക്ക പഞ്ചായത്തിലെ കൊട്ടംകുഴി റോഡിനും ദേലംപാടി പഞ്ചായത്തിലെ ബളവന്തടുക്ക റോഡിനുമൊക്കെ ഇത്തരത്തിൽ പഞ്ചായത്തിന്റെ അപേക്ഷകൾ പരിഗണിച്ച് വനംവകുപ്പ് അനുമതി നൽകിയിരുന്നു. ‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com