ADVERTISEMENT

കാസർകോട് ∙  30 വർഷത്തേക്ക് ഉപയോഗിക്കാമെന്നു പറഞ്ഞ് കോടികൾ മുടക്കി പണിത ചട്ടഞ്ചാൽ ടാറ്റ കോവിഡ് ഹോസ്പിറ്റലിലെ കണ്ടെയ്നറുകൾ പൂർണമായും പൊളിച്ചു നീക്കും. ടാറ്റ നിർമിച്ച കണ്ടെയ്നറുകൾ ജില്ലയിലെ കാലാവസ്ഥക്ക് അനുയോജ്യമല്ലാത്തതിനാൽ അവ പൂർണമായും മാറ്റി പുതിയ കെട്ടിടങ്ങൾ നിർമിക്കുമെന്ന് സി.എച്ച്.കുഞ്ഞമ്പു എംഎൽഎ അറിയിച്ചു. 3 വർഷം മുൻപ് പണിത കെട്ടിടം ഇനി പ്രവർത്തനം സാധ്യമല്ലാത്ത അവസ്ഥയിലാണെന്നു ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു.

Also read: പാഞ്ഞെത്തിയ ദുരന്തം കൺമുന്നിൽ; പെൺകുട്ടിക്ക് ദാരുണാന്ത്യം, ഭീതി മാറാതെ കുട്ടികൾ

കൃത്യമായ അറ്റകുറ്റപ്പണിയോ പരിചരണമോ ഇല്ലാത്തതാണ് ആശുപത്രി കെട്ടിടം തകരാർ കാരണമെന്നു വിമർശനമുണ്ടായിരുന്നു. കെട്ടിടത്തിൽ ധാരാളം പ്രശ്നങ്ങളുണ്ട്. മേൽ‌ക്കൂര ചോർന്നൊലിക്കുന്ന നിലയിലാണ്. പ്ലൈവുഡ് കൊണ്ടു നിർമിച്ച തറ നാശാവസ്ഥയിലാണ്. തീ പിടിത്ത സാധ്യത ഏറെയാണെന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. വെന്റിലേറ്ററുകൾ അടക്കം ഉപകരണങ്ങൾ നാശാവസ്ഥയിലായി.

സീലിങ് വഴിയും ജനൽ വഴിയുമാണ് വെള്ളം ആശുപത്രിക്ക് അകത്ത് എത്തുന്നത്, ടാറ്റയാണു പണിതു നൽകിയതെങ്കിലും അറ്റകുറ്റപ്പണി നടത്തേണ്ടത് സംസ്ഥാന സർക്കാരാണ്.  ആശുപത്രിയിലെ കണ്ടെയ്നറുകളിൽ വ്യാപക ചോർച്ചയുണ്ട്. മഴയിൽ സീലിങ് വഴിയും ജനൽ വഴിയും  കാറ്റടിച്ചാൽ‍ വാതിലിൽ വഴിയും വെള്ളം ആശുപത്രിക്ക് അകത്തെത്തുന്നു. 125 കണ്ടെയ്നറുകളാണ് ഇവിടെ ഉള്ളത്.  ഭൂരിഭാഗം കണ്ടെയ്നറുകളും ചോർന്നൊലിക്കുന്നുണ്ട്. ഇലക്ട്രിക് പ്ലഗ് അടക്കമുള്ള ഭാഗത്ത് കൂടിയാണ് വെള്ളം ഒലിച്ച് ഇറങ്ങുന്നത്. ഇത് ഷോർട്ട് സർക്യൂട്ടിന് വരെ കാരണമാകാമെന്ന സ്ഥിതിയാണ്.

ടാറ്റ ആശുപത്രി

ടാറ്റാ കമ്പനിയുടെ സിഎസ്ആർ ഫണ്ടിൽ ഉൾപ്പെടുത്തി 4.12 ഏക്കർ സ്ഥലത്ത് 81,000 ചതുരശ്ര അടി വിസ്തൃതിയിലാണ് കോവിഡ് ആശുപത്രി സ്ഥാപിച്ചത്. ടാറ്റ ട്രസ്റ്റ് സിഎസ്ആർ ഫണ്ടിൽ നിന്ന് 60കോടിയിലേറെ തുക മുടക്കിയാണ് നിർമാണം നടത്തുന്നതെന്നാണ് അന്ന് ജില്ലാ ഭരണകൂടം അറിയിച്ചത്. ജില്ലാ ഭരണകൂടം 12 കോടി രൂപ ചെലവഴിച്ച് ദേശീയപാതയിൽ നിന്ന് ആശുപത്രിയിലേക്കുള്ള അപ്രോച്ച് റോഡും നിർമിച്ചിരുന്നു. 2020 ഒക്ടോബറിൽ പ്രവർത്തനം ആരംഭിച്ചു. ഇതുവരെ ഇവിടെ 4987 കോവിഡ് രോഗികൾക്ക് ചികിത്സ നൽകിയിട്ടുണ്ട്.

അറ്റകുറ്റപ്പണി നടത്തിയില്ല

കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണി നടത്തണമെന്നു കെട്ടിടം നിർമിക്കുമ്പോൾ തന്നെ അധികൃതർ പറഞ്ഞതാണ്. പക്ഷേ അതുണ്ടായില്ല, മാത്രമല്ല, കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞപ്പോൾ പല വിധ ആവശ്യങ്ങൾക്കും ആശുപത്രി ഉപയോഗിക്കണമെന്ന് നിർദേശമുണ്ടായെങ്കിലും സർക്കാർ തീരുമാനം വൈകി. ഇത്ര നാളും കെട്ടിടം വെറുതേ കിടന്ന് നശിച്ചു. ചെസ്റ്റ് സ്പെഷ്യൽറ്റി ആശുപത്രി, പെയി‍ൻ ആൻഡ് പാലിയേറ്റീവ് കേന്ദ്രം, ഡയാലിസിസ് കേന്ദ്രം തുടങ്ങിയവ ഇവ ആരംഭിക്കണമെന്ന് ആവശ്യമുയർന്നിരുന്നു.

ആശുപത്രിക്ക് സർക്കാർ 23 കോടി അനുവദിച്ചതായി എംഎൽഎ 

കാസർകോട് ∙ ടാറ്റാ ഹോസ്പിറ്റലിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റ് ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാർ 23 കോടി രൂപ അനുവദിച്ചതായി സി.എച്ച്.കുഞ്ഞമ്പു എംഎൽഎ അറിയിച്ചു. 50 ബെഡുകൾ ഉൾക്കൊള്ളുന്ന പുതിയ കെട്ടിടം പണിയുന്നതിനും അനുബന്ധ സൗകര്യങ്ങൾക്കുമായാണു തുക അനുവദിച്ചത്.ടാറ്റ ആശുപത്രി സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയായി ഉയർത്താനുള്ള നടപടികളുടെ ആദ്യഘട്ടമാണ് ഇതെന്നും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ അനുബന്ധ ആശുപത്രിയായി ഭാവിയിൽ ഇതു മാറുമെന്നും എംഎൽഎ അറിയിച്ചു.

Also read: കുട്ടികളുടെ കലക്ടർ മാമൻ മടങ്ങുന്നു, ജനകീയനായി...

ടാറ്റാ ആശുപത്രിയിൽ സർക്കാർ നേരത്തേ അനുവദിച്ച 188 ഓളം പുതിയ തസ്തികകൾ പിന്നീട് മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിരുന്നു.ആശുപത്രി പൂർണമായി പ്രവർത്തനമാരംഭിക്കുന്നതോടെ ഈ തസ്തികകൾ ഇവിടേക്ക് തിരികെ എത്തുമെന്ന് എംഎൽഎ പറഞ്ഞു. ടാറ്റാ കോവിഡ് ഹോസ്പിറ്റൽ, സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യം നിയമസഭയിൽ ഉയർത്തിയിരുന്നതായും അതിന്മേലാണ് ഇപ്പോൾ അനുകൂലമായ നടപടി സർക്കാർ ആരംഭിച്ചതെന്നും എംഎൽഎ അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com