ADVERTISEMENT

 

നീലേശ്വരം ∙ തവളകളെ അരുമകളായി വളർത്തുന്ന ഒരു വീടുണ്ട് നീലേശ്വരം കൊയാമ്പുറത്ത്. നീലേശ്വരം നഗരസഭയിലെ മുൻ കൗൺസിലർ കൂടിയായ കൊയാമ്പുറത്തെ കെ.വി.ഗീതയും കുടുംബവുമാണ് തവളകളെ താലോലിച്ചു വളർത്തുന്നത്. ചെറുപ്പകാലം മുതൽ മിണ്ടാപ്രാണികളോടു കൂട്ടുകൂടാനും പോറ്റിവളർത്താനും ഇഷ്ടപ്പെടുന്ന ഗീത 3 വർഷം മുൻപ് ഒരു മഴക്കാലത്ത് വീട്ടുമുറ്റത്തേക്കെത്തിയ വലിയ തവളയെ സ്നേഹത്തോടെ പരിചരിച്ചു തുടങ്ങിയിടത്താണ് കൗതുകം പകരുന്ന ഈ കൂട്ടിന്റെ തുടക്കം. വളർത്തു തവള വീട്ടിൽ വളർത്തുന്ന കോഴിക്കുഞ്ഞുങ്ങളെ പിടിച്ചു തിന്നാൻ തുടങ്ങിയതോടെ സമീപത്തെ പുഴയിൽ കൊണ്ടുവിട്ടു.

എന്നാൽ രണ്ടാം ദിവസം തന്നെ തവള വീട്ടിലേക്കു തിരിച്ചെത്തി. പല തവണ ഇതാവർത്തിച്ചപ്പോൾ പ്ലാസ്റ്റിക് ബക്കറ്റിൽ വെള്ളം നിറച്ച് തവളയെ താമസിപ്പിച്ചു. ആൾപ്പെരുമാറ്റം കേട്ടാൽ വെള്ളത്തിനടിയിലേക്ക് ഊളിയിടുമായിരുന്ന തവള പയ്യെ വീട്ടുകാരുമായി അടുത്തു. ഇതോടെ വീട്ടുകാർക്ക് ഇതിനെ കയ്യിലെടുക്കാമെന്നും കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കൊണ്ടുനടക്കാമെന്നുമായി. വലുപ്പം കൂടിയ ഇന്ത്യൻ ബുൾ ഫ്രോഗ്(പോക്കാച്ചിത്തവള)യാണിത്. 6 പോക്കാച്ചിത്തവളകളെയാണ് ഇപ്പോൾ ഇവർ പോറ്റുന്നത്.

ഇവയ്ക്ക് പുറമെ 8 പൂച്ചകൾ, 15 നാടൻകോഴികൾ, നാടൻ ഇനത്തിൽ പെട്ട 2 നായകൾ എന്നിവയും വീട്ടിലുണ്ട്. സിപിഎം നീലേശ്വരം സെന്റർ ലോക്കൽ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ നീലേശ്വരം ഏരിയ കമ്മിറ്റി അംഗവുമാണ് ഗീത. കാലിച്ചാനടുക്കം ഗവ. ഹൈസ്കൂൾ അധ്യാപകനായ കെ.പി.ബാബുവാണ് ഭർത്താവ്. മക്കൾ: അശ്വതി, ആരതി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com