പാലക്കുന്ന് ∙ കഴകത്തിൽ നടക്കുന്ന 3 വയനാട്ടു കുലവൻ തെയ്യംകെട്ട് ഉത്സവത്തിനു ഭക്ഷണം വിളമ്പുക ഇനി സ്റ്റീൽ പാത്രങ്ങളിൽ. രാപകൽ വ്യത്യാസമില്ലാതെ 3 ദിവസങ്ങളിൽ തെയ്യംകെട്ട് കാണാൻ എത്തുന്നവർക്ക് പേപ്പർ, പാള പാത്രങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്നതാണു പൊതു രീതിയെങ്കിലും ഭക്ഷണം കഴിച്ച ശേഷം ഈ പ്ലേറ്റുകളുടെ നിർമാർജനം വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതിനാലാണ് പാലക്കുന്ന് കഴകത്തിൽ ഇനി സ്റ്റീൽ പാത്രങ്ങൾ മതിയെന്നു തീരുമാനിച്ചത്. മൂന്നിടങ്ങളിലെ തെയ്യംകെട്ട് കമ്മിറ്റികളെ ഏകോപിപ്പിച്ച് ആയിരക്കണക്കിനു പാത്രങ്ങൾ ബെംഗളൂരുവിൽ നിന്ന് ഇതിനായി എത്തിച്ചിട്ടുണ്ട്.
തെയ്യംകെട്ടുകൾക്കു പന്തി എണ്ണിയല്ല ഭക്ഷണം വിളമ്പുന്നത്. ആളുകൾ എത്തുന്ന മുറയ്ക്കു ഭക്ഷണം നൽകുന്നതാണു രീതി. പാത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കി നൽകാൻ അതത് ഇടങ്ങളിലെ മാതൃ സമിതികൾ സന്നദ്ധത അറിയിച്ചു. 3 ദിവസങ്ങളിലും ഈ സേവനം തുടരും.
കഴക പരിധിയിൽ ഏപ്രിൽ 9 മുതൽ 11 വരെ പാക്കം പള്ളിപ്പുഴ പുലിക്കോടൻ ദേവസ്ഥാനത്തും ഏപ്രിൽ 16 മുതൽ 18 വരെ ബംഗാട് താനത്തിങ്കാൽ ദേവസ്ഥാനത്തും ഏപ്രിൽ 30 മുതൽ മേയ് 2 വരെ തൃക്കണ്ണാട് കൊളത്തിങ്കാൽ തറവാടിലും നടക്കുന്ന വയനാട്ടു കുലവൻ തെയ്യംകെട്ട് ഉത്സവങ്ങളിൽ ഭക്ഷണ വിതരണം പ്രകൃതി സൗഹൃദമാക്കാനുള്ളതാണ് ഈ തീരുമാനമെന്നും തെയ്യംകെട്ട് കാണാനെത്തുന്നവർ സഹകരിക്കണമെന്നും പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി, അതത് തെയ്യംകെട്ട് ആഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.