നീലേശ്വരം∙ നിരോധിത വിളക്കുകളുമായി മീൻപിടിക്കുകയായിരുന്ന കർണാടക ബോട്ട് ഫിഷറീസ് അധികൃതർ കയ്യോടെ പിടികൂടി. നീലേശ്വരം അഴിമുഖത്തു നിന്നു 10 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് ഭാഗത്ത് മീൻപിടിക്കുന്നതിനിടെയാണ് ബോട്ട് പിടികൂടിയത്.മംഗളൂരു സെനാര ബെട്ടുവിലെ അബ്ദുൽ ജബ്ബാറിന്റെ ഉടമസ്ഥതയിലുള്ള സെവൻ സീ (അഞ്ജു) എന്ന ബോട്ട് ആണ് അർധരാത്രിയോടെ പിടിച്ചെടുത്തത്. ഫിഷറീസും തീരദേശ പൊലീസും ചേർന്നു നടത്തിയ വ്യാപക പരിശോധനയെയും കർശന നടപടിയെയും തുടർന്ന് അനധികൃത മീൻപിടിത്തത്തിന് അൽപകാലം ശമനമുണ്ടായിരുന്നു.
ഇവർ വീണ്ടും ഇറങ്ങിയതോടെ ഫിഷറീസ് പരിശോധന കർശനമാക്കി. ഫിഷറീസ് രക്ഷാബോട്ടിലാണ് അധികൃതർ മിന്നൽ പരിശോധനയ്ക്കിറങ്ങിയത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഇൻ ചാർജ് എ.ജി.അനിൽകുമാർ, മറൈൻ എൻഫോഴ്സ്മെന്റ് പൊലീസ് സിജോ, റസ്ക്യൂ ഗാർഡുമാരായ ഒ.ധനീഷ്, സി.ശിവകുമാർ, എം.സനീഷ്, മുഹമ്മദ് ആസിഫ്, ഡ്രൈവർ പി.വി.നാരായണൻ എന്നിവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.