കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്തെ വയലിൽ തീപിടിത്തം
Mail This Article
കാഞ്ഞങ്ങാട് ∙ റെയിൽവേ സ്റ്റേഷൻ പരിസരത്തെ വയലില്‍ തീപിടിത്തം. ഗുഡ്സ് ട്രെയിൻ നിർത്തിയിട്ട മൂന്നാമത്തെ പാളം വരെ തീ എത്തിയത് പരിഭ്രാന്തി പടർത്തി. അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം. ഇന്നലെ ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. റെയിൽവേ സ്റ്റേഷനിലെ പടിഞ്ഞാറു ഭാഗത്തുള്ള മൂന്നാമത്തെ പ്ലാറ്റ്ഫോമിന്റെ സമീപത്തെ വയലിലെ ഉണങ്ങിയ പുല്ലിനാണ് തീ പിടിച്ചത്. വലിച്ചെറിഞ്ഞ ബീഡി കുറ്റിയിൽ നിന്നാകാം തീപടർന്നതെന്ന് സംശയിക്കുന്നു.
അതിവേഗം പടർന്ന തീ റെയിൽവേ പാളത്തിന് സമീപത്ത് വരെ എത്തി. ഈ സമയം ഇവിടെ ഗുഡ്സ് ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നു. അപകടം തിരിച്ചറിഞ്ഞ അഗ്നിരക്ഷാ സേനയും നാട്ടുകാരും അതിവേഗം തീ അണയ്ക്കുകയായിരുന്നു. ഫയർ ഓഫിസർമാരായ ഇ.ടി.മുകേഷ്, വി.എസ്.ജയരാജ്, അതുൽ മോഹൻ, ഹോംഗാർഡ് ഐ.രാഘവൻ, സിവിൽ ഡിഫൻസ് അംഗം പ്രദീപ് കുമാർ, വാർഡ് കൗൺസിലർ എച്ച്.ശിവ ദത്ത്, മുൻ കൗൺസിലർ എ.കെ.നാരായണൻ, രാജൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
ആമയെ രക്ഷിച്ചു
കാഞ്ഞങ്ങാട് ∙ തീപിടിത്തത്തിൽ പെട്ടു പരക്കം പാഞ്ഞ ആമയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇന്നലെ ഉണ്ടായ തീപിടിത്തത്തിൽ ആണ് ആമയും പെട്ടത്. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ആണ് തീയിൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്ന ആമയെ അഗ്നിരക്ഷാ സേനാംഗങ്ങൾ കാണുന്നത്. ഉടൻ തന്നെ ആമയുടെ ദേഹത്ത് വെള്ളം ഒഴിച്ചു തണുപ്പിച്ച ശേഷം സുരക്ഷിത സ്ഥാനത്തേക്ക് എടുത്തു മാറ്റുകയായിരുന്നു.