കാസർകോട് ∙ പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ താലൂക്ക് ആശുപത്രി വരെയുള്ള കെട്ടിടങ്ങൾ നിർമിക്കുമ്പോൾ പെയിന്റിങ്ങിൽ പാലിക്കേണ്ട കളർ കോഡുകൾ ജില്ലയിൽ സമീപ കാലത്തു നിർമിച്ച കെട്ടിടങ്ങളിൽ പാലിച്ചില്ലെന്ന് ആക്ഷേപം. അടുത്തിടെ നിർമാണം പൂർത്തിയായ പല ആശുപത്രി കെട്ടിടങ്ങൾക്കും പഴയ നിറങ്ങൾ തന്നെയാണു പെയിന്റ് ചെയ്തിട്ടുള്ളത്. 2021ൽ ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാർ സർക്കുലർ പുറത്തിറക്കിയിരുന്നു.
പ്രാഥമിക, കുടുംബാരോഗ്യ, കമ്യൂണിറ്റി, താലൂക്ക് കേന്ദ്രങ്ങളിൽ പുറം ഭാഗത്ത് പച്ച, വെള്ള നിറങ്ങളും ഉൾവശത്ത് പച്ച നിറവുമാണ് ഉപയോഗിക്കേണ്ടതെന്ന് 2021ൽ ഇറങ്ങിയ സർക്കുലറിൽ പറയുന്നുണ്ട്. പയ്യന്നൂരിൽ സമീപ കാലത്തു നിർമിച്ച താലൂക്ക് ആശുപത്രി കെട്ടിടത്തിനു പുതിയ കളർ കോഡാണ് ഉപയോഗിച്ചിരിക്കുന്നത്.

എന്നാൽ ഉടുമ്പുംതലയിൽ പഴയ നീല നിറമാണു പെയിന്റ് ചെയ്തത്. ഇക്കാര്യം ചർച്ചയായപ്പോൾ ഇടയ്ക്കു ജോലി നിർത്തി വച്ചെങ്കിലും പിന്നീട് ജോലികൾ പുനരാരംഭിച്ചു. തൈക്കടപ്പുറം, കാരിയിൽ, ഓലാട്ട്, ഉടുമ്പുംതല എന്നിവിടങ്ങളിലെ ആശുപത്രി കെട്ടിടങ്ങളിൽ പഴയ കളർ കോഡനുസരിച്ചാണ് പെയിന്റ് ചെയ്തിട്ടുള്ളത്.
എന്നാൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് ഇറക്കിയ ഈ സർക്കുലർ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന് ലഭിച്ചിരുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. അതിനാൽ അടുത്ത ദിവസം ഉദ്ഘാടനം നടക്കുന്നതുൾപ്പെടെ 4 കെട്ടിടങ്ങൾ പഴയ രീതിയിലാണു പെയിന്റ് ചെയ്തിട്ടുള്ളത്. അടുത്ത പ്രൊജക്ട് മുതൽ കളർ കോഡ് പാലിച്ചാകും നിർമാണമെന്ന് പൊതുമരാമത്തു വകുപ്പ് അധികൃതർ പറഞ്ഞു.