595 പവൻ സ്വർണം ചുവന്ന തുണിയിൽ പൊതിഞ്ഞ് കുഴിച്ചിട്ടു? ദുരൂഹ സാഹചര്യത്തിൽ പ്രവാസി മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം
Mail This Article
ബേക്കൽ ∙ ദുരൂഹ സാഹചര്യത്തിൽ മരിച്ച പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി.അബ്ദുൽ ഗഫൂറിന്റെ വീട്ടിൽ നിന്നു നഷ്ടമായ 595 പവൻ സ്വർണം കണ്ടെത്തുന്നതിനായി പൊലീസ് ബോംബ് സ്ക്വാഡിന്റെ സഹായത്തോടെ പരിശോധന നടത്തി. പലരിൽ നിന്നായി എം.സി.അബ്ദുൽ ഗഫൂർ വാങ്ങിയ ആഭരണം അദ്ദേഹത്തിന്റെ മരണത്തിനു ശേഷം വീട്ടിൽ നിന്നു നഷ്ടമായിയെന്നു കാണിച്ച് പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്തിരുന്നു.
ഇതു സംബന്ധിച്ച് പലരെയും ചോദ്യം ചെയ്തിരുന്നുവെങ്കിലും നഷ്ടമായ സ്വർണം കണ്ടെത്തിയില്ല. ഈ വീടുമായി ബന്ധമുള്ള ഒരു യുവതിക്കും അവരുടെ ഭർത്താവിനും ആഭരണം നഷ്ടപ്പെട്ട സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി കാണിച്ചായിരുന്നു പൊലീസിൽ പരാതി നൽകിയത്.
ഈ ആഭരണങ്ങൾ കണ്ടെത്താനാണ് ബേക്കൽ ഇൻസ്പെക്ടർ യു. പി.വിപിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. ആഭരണം ചുവന്ന തുണിയിൽ പൊതിഞ്ഞ് കുഴിച്ചിട്ടുണ്ടെന്ന് നാട്ടുകാർക്കിടയിൽ സംസാരമുണ്ടായിരുന്നു. ഇതും കൂടി പരിഗണിച്ചാണ് ഗഫൂറിന്റെയും അടുത്തുള്ള സഹോദരന്റെയും പറമ്പുകളിൽ കുഴിച്ചത്. അൻപതോളം ഇടങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. രാവിലെ 11ന് തുടങ്ങിയ പരിശോധന 2 വരെ നീണ്ടു.