നീലേശ്വരം ∙ ഭാരവണ്ടികൾ കടത്തി വിടും മുൻപുള്ള ലോഡ് ടെസ്റ്റിങ്ങും പൂർത്തിയായതോടെ ദേശീയപാതയിലെ പള്ളിക്കര മേൽപാലത്തിൽ ജൂൺ 2 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തി വിടും. ആദ്യഘട്ടത്തിൽ ഒരു വശത്തു കൂടിയാണു വാഹനങ്ങൾ കടത്തി വിടുക. മഴയ്ക്കു മുൻപ് ഇതു സാധിച്ചാൽ മേൽപാലം പണി തുടങ്ങിയതു മുതൽ ഇവിടെ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരമാകും. പാലത്തിലെ ടാറിങ് ഉൾപ്പെടെ പൂർത്തിയായതോടെ റെയിൽവേ, ദേശീയപാത അതോറിറ്റി ജീവനക്കാരുടെ മേൽനോട്ടത്തിലാണ് ലോഡ് ടെസ്റ്റിങ് പൂർത്തിയാക്കിയത്.
പാലത്തിനു മധ്യത്തിൽ റെയിൽപാളത്തിനു മുകളിലൂടെ നിർമിച്ച സ്പാനുകൾക്കു മുകളിൽ 32 ടൺ വീതം ഭാരം നിറച്ച 8 വാഹനങ്ങൾ ഒരേ സമയം 24 മണിക്കൂർ നേരം നിർത്തിയിട്ടാണ് ലോഡ് ടെസ്റ്റിങ് നടത്തിയത്. പാലത്തിന്റെ ഇരുവശങ്ങളിലുമായി 42 വിളക്കുകാലുകളും സ്ഥാപിച്ചു. പാലത്തിൽ ഒന്നര മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. 68 കോടി രൂപ ചിലവിൽ നിർമിച്ച മേൽപ്പാലത്തിൽ പെയ്ന്റിങും റോഡ് മാർക്കിങ്ങുമാണ് ഇനി ശേഷിക്കുന്നത്. സമീപന റോഡ് നിർമാണവും തകൃതിയിലാണ്. 2018ലാണ് പാലം നിർമാണം തുടങ്ങിയത്. കോവിഡ് കാലം, കനത്ത മഴ, സാങ്കേതികാനുമതികളിലെ കാലതാമസം എന്നിവ മൂലം മാസങ്ങളോളം പാലം പണി മുടങ്ങിയിരുന്നു.