അലവൻസിന് അർഹതയുണ്ട്, പക്ഷേ തരാൻ നിർവാഹമില്ലെന്ന് സർക്കാർ
Mail This Article
ചെമ്പ്രംകാനം ∙ സിവിൽ ഡിഫൻസ് വൊളന്റിയർമാർക്ക് നിയമപ്രകാരം ഡ്യൂട്ടി അലവൻസ് കിട്ടാൻ അർഹത ഉണ്ടെങ്കിലും അത് അനുവദിക്കാൻ നിർവാഹമില്ലെന്നു സംസ്ഥാന സർക്കാർ.
പരിശീലന കാലയളവിൽ ദിവസം ഇവർക്കു 250 രൂപ യാത്രാ ബത്ത നൽകുന്നുണ്ട്. സിവിൽ ഡിഫൻസ് തീർത്തും സന്നദ്ധ സേവനമായി വഹിക്കേണ്ട ചുമതല എന്നാണ് സർക്കാർ മറുപടി. ചെമ്പ്രംകാനം സ്വദേശി എം.വി.ശിൽപരാജ് വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിനുള്ള മറുപടിയിലാണ് ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്ടർ ജനറൽ സ്റ്റേറ്റ് ഇൻഫർമേഷൻ ഓഫിസർ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ആഭ്യന്തര വകുപ്പ് ചട്ടം പ്രകാരം ഡ്യൂട്ടി അലവൻസ് അല്ലെങ്കിൽ ഓണറേറിയം നൽകേണ്ടതാണ്. ഡ്യൂട്ടിയുടെ ഭാഗമായുള്ള യാത്ര ബത്തയും നൽകണം.
സിവിൽ ഡിഫൻസ് ആവശ്യത്തിനു വാഹനങ്ങൾ, ഹെൽമറ്റ് തുടങ്ങിയവ വാങ്ങുന്നതിനു 2021–22 വർഷം പ്ലാൻ ഫണ്ടിൽ 50 ലക്ഷം രൂപയും 2022–23 വർഷം 15 ലക്ഷം രൂപയും അനുവദിച്ചതിൽ 46,91,288 രൂപ ചെലവിട്ടെന്നു സ്റ്റേറ്റ് ഇൻഫർമേഷൻ ഓഫിസർ അറിയിച്ചു. ഡിഫൻസ് വൊളന്റിയർക്കുള്ള പരിശീലന കാലയളവിൽ യാത്രാ ബത്തയും റിഫ്രഷ്മെന്റ് ചെലവിനായി ദുരന്തനിവാരണ വകുപ്പിൽ നിന്നു അനുവദിച്ച 2 കോടി രൂപ പൂർണമായും വിനിയോഗിച്ചതായും അറിയിച്ചു.