യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: 3 പേർ കൂടി അറസ്റ്റിൽ
Mail This Article
മഞ്ചേശ്വരം ∙ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ക്വട്ടേഷൻ സംഘാംഗങ്ങളായ 3 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. കുമ്പള കളത്തൂർ ചെക് പോസ്റ്റിനടുത്തെ മുഹമ്മദ് ഷെരീഫ് (41) കളത്തൂർ പള്ളം ആറോളി വില്ലയിലെ ഹമീദ് (അമ്മി–41) കളത്തൂർ പള്ളം അബ്ദുൽ കരീം (സലീം–41) എന്നിവരെയാണ് കാസർകോട് ഡിവൈഎസ്പി: പി.കെ.സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം കൊണ്ടോട്ടിയിലെ വാടക മുറിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.കൊലപ്പെടുത്താനായി ഉപയോഗിച്ച ആയുധങ്ങൾ കളത്തൂരിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നു ചാക്കിൽ കെട്ടിവച്ച നിലയിൽ തെളിവെടുപ്പിനിടെ പ്രതികൾ കാണിച്ചു നൽകി.
പൈവളിഗെ കൊങ്കമ്മകള കളായിലെ പരേതനായ നാരായണ നൊണ്ടയുടെ മകൻ പ്രഭാകര നൊണ്ടയാണ് (42) ശനിയാഴ്ച രാവിലെ വീടിന് സമീപത്തെ വിറകുപുരയുടെ മച്ചിൽ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ പ്രഭാകര നൊണ്ടയുടെ സഹോദരൻ പൈവളികെ കൊമ്മങ്കളയിലെ ജയറാം നൊണ്ട (45) മൊഗ്രാൽപുത്തൂരിലെ ഇസ്മായിൽ (28) അട്ടഗോളിയിലെ ഖാലിദ് (35) എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. മൊഗ്രാൽപൂത്തൂരിലെ ഇസ്മായിലിന്റെ ഫോണിലേക്കുള്ള സലീമിന്റെ വിളിയാണ് ഇന്നലെ അറസ്റ്റിലായ പ്രതികളുടെ ഒളിത്താവളം കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി. കൊലപാതകം നടന്നു 2 ദിവസത്തിനുള്ള കേസിലെ മുഴുവൻ പ്രതികളെയും പിടികൂടിയത് അന്വേഷണ സംഘത്തിനു മികവായി.