കവ്വായി കായലോരത്ത് കരയിടിച്ചിൽ; സംരക്ഷണം വേണമെന്ന് ആവശ്യം
Mail This Article
തൃക്കരിപ്പൂർ ∙കായൽ സമ്മർദത്തിൽ കവ്വായി കായലിന്റെ പല ഭാഗങ്ങളിലും കരയിടിച്ചിൽ. സംരക്ഷണ സംവിധാനം വേണമെന്ന് ആവശ്യം. ജില്ലയുടെ തെക്കൻ മേഖലയിൽ കവ്വായി കായലിന്റെ തീരങ്ങളിൽ കരയിടിച്ചിലുണ്ട്. കായലിനോടു ചേർന്നു വീട് വച്ചു താമസിക്കുന്ന കുടുംബങ്ങൾക്കും ഓരം ചേർന്നു ഭൂമിയുള്ളവർക്കും ആശങ്കയുണ്ടാക്കുന്നതാണിത്. കരയിടിച്ചിലുണ്ടാകുന്ന മേഖലയിൽ പ്രതിരോധ സംരക്ഷണം വേണമെന്നു പണ്ടു മുതലേ തീര ജനത ആവശ്യപ്പെട്ടു വരുന്നുണ്ടെങ്കിലും ബന്ധപ്പെട്ടവർ വേണ്ടത്ര ഗൗരവം കാട്ടുന്നില്ല.
അതേ സമയം കായൽ തീരങ്ങളിൽ പലയിടത്തും വ്യാപകമായ കൈയ്യേറ്റമുണ്ടായിട്ടുണ്ട്. കായൽ പുറമ്പോക്ക് ഭൂമി കൈയ്യേറിയും കായൽ നികത്തിയുമാണ് നടപടി. ഭൂമി അളന്നു തിരിച്ച് കൈയ്യേറ്റ ഭൂമി തിരിച്ചു പിടിക്കുന്നതിനായി പതിറ്റാണ്ടു മുൻപ് റവന്യു വകുപ്പ് നടപടി ആരംഭിച്ചിരുന്നെങ്കിലും തുടക്കവും ഒടുക്കവും ഒന്നിച്ചായി. പിടിപാടുള്ള കൈയ്യേറ്റക്കാരുടെ സമ്മർദമാണ് പുറമ്പോക്ക് ഭൂമി തിരിച്ചു പിടിക്കൽ നടപടിയെ തടഞ്ഞത്. സംരക്ഷണ ഭിത്തി നിർമിക്കാനുള്ള പദ്ധതിക്ക് ഇത് വിഘാതമുണ്ടാക്കി. ഗതാഗത സൗകര്യമുണ്ടാക്കാൻ ബണ്ടുകൾ പണിത് കായലൊഴുക്കിനെ തടഞ്ഞത് കരയിടിച്ചിലിന്റെ കാരണങ്ങളിൽ ഒന്നാണ്. ബണ്ടുകളിൽ കലുങ്കുകൾ പണിത് കായലിനെ തുറന്നൊഴുക്കാനുള്ള നടപടി കൂടി വേണമെന്ന ആവശ്യമുണ്ട്.