അവയവദാനത്തിന്റെ പേരിൽ പണം തട്ടിയ യുവാവ് അറസ്റ്റിൽ
Mail This Article
ചേരാനല്ലൂർ ∙ അവയവദാനത്തിന്റെ പേരിൽ വിവിധ രോഗികളുടെ ബന്ധുക്കളിൽ നിന്നു പണം തട്ടിയ ആളെ ചേരാനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ബളാൽ പാറയിൽ പി.കെ.സബിലിനെയാണു (25) അറസ്റ്റ് ചെയ്തത്. നഗരത്തിലെ പ്രമുഖ ആശുപത്രിയിൽ കരൾ രോഗം ബാധിച്ചു ചികിത്സയിലുള്ള വ്യക്തിയുടെ ബന്ധുക്കൾ ഓൺലൈൻ വഴി നൽകിയ വാർത്ത മറയാക്കിയാണ് ഇയാൾ തട്ടിപ്പു തുടങ്ങിയത്. രോഗിക്കു കരൾ നൽകാമെന്നു പറഞ്ഞെത്തിയ ഇയാൾ രോഗിയുമായി രക്തഗ്രൂപ്പ് സാമ്യമുള്ള മറ്റൊരാളുടെ ലാബ് റിപ്പോർട്ട് സംഘടിപ്പിച്ചു രോഗിയുടെ ബന്ധുക്കളെ കരൾ മാറ്റി വയ്ക്കാമെന്നു വിശ്വസിപ്പിച്ചു.
തുടർന്നു ബന്ധുക്കളിൽ നിന്നു വലിയ തുക തട്ടിയെടുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇതിനുപുറമെ വൃക്കരോഗം ബാധിച്ച രോഗിയുടെ ബന്ധുക്കളിൽ നിന്നു ഇത്തരത്തിൽ വ്യാജ റിസൽറ്റ് നൽകി പണം തട്ടിയെടുത്തു. മറ്റു ജില്ലകളിലും ഇത്തരത്തിൽ ഇയാൾ തട്ടിപ്പു നടത്തിയതായി അന്വേഷണ സംഘത്തിനു തെളിവു ലഭിച്ചിട്ടുണ്ട്.
ഇതിനുപുറമെ വിദേശ ജോലി വാഗ്ദാനം ചെയ്ത് ഇയാൾ തട്ടിപ്പു നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ആ വഴിക്കും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചേരാനല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ബ്രിജുകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ കെ.എക്സ്.തോമസ്, സാം ലെസ്‌ലി, വിജയകുമാർ, മുഹമ്മദ് നസീർ, സിഘോഷ് ദിനൂപ്, സൈജു സിനുലാൽ, സുജിമോൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.