ADVERTISEMENT

കാഞ്ഞങ്ങാട് ∙ ആരോഗ്യ പ്രവർത്തകരുടെ കുറവ് ജില്ലയിലെ ആരോഗ്യ മേഖലയെ തളർത്തുന്നു. നിലവിൽ ജില്ലയിൽ 160 ഒഴിവുകൾ ആണ് ഉള്ളത്. 50ലധികം ഡോക്ടർമാരുടെ ഒഴിവാണ് ജില്ലയിൽ ഉള്ളത്. ഇതില്‍ അസിസ്റ്റന്റ് സർജൻമാരുടെ‍ 40  ഒഴിവ് ആണുള്ളത്.  സ്പെഷ്യൽറ്റി ഡോക്ടര്‍മാരുടെ കുറവും ആരോഗ്യ മേഖലയെ വലയ്ക്കുന്നു. ജില്ലാ ആശുപത്രിയിലെ ആർഎംഒ സ്ഥലം മാറി പോയി. ജില്ലാ ആശുപത്രി സൂപ്രണ്ടിനും സ്ഥലം മാറ്റത്തിന് സാധ്യതയുണ്ട്.  മികച്ച രീതിയിൽ ആരംഭിച്ച കാത്‍ലാബിലെ കാർഡിയോളജിസ്റ്റ് സ്ഥലം മാറ്റത്തെ തുടർന്നു ജില്ല വിട്ടു. 

 പകരം ഡോക്ടറെ ഇതുവരെ നിയമിച്ചിട്ടില്ല. നിലവിൽ ഒരു ജൂനിയർ ഡോക്ടർ മാത്രമാണ് കാത്‍ലാബിൽ ഉള്ളത്. 200 ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവ ചെയ്ത കാത്‌ലാബിന്റെ പ്രവർത്തനമാണ് ഡോക്ടർ പോയതോടെ താളം തെറ്റിയത്. അമ്മയും കുഞ്ഞും ആശുപത്രി തുടങ്ങിയെങ്കിലും ഇവിടേക്ക് ആവശ്യമായ ജീവനക്കാരെ ഇതുവരെ നിയമിച്ചിട്ടില്ല. ആകെ 12 നിയമനം മാത്രമാണ് നടത്തിയത്. 192 തസ്തികകൾ ആണ് ആശുപത്രിയുടെ പ്രവർത്തനത്തിന് ആവശ്യം. 

ഗ്രേഡ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, ക്ലാർക്ക്, 5 നഴ്സ് എന്നീ തസ്തികകൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ബാക്കി നിയമനങ്ങൾ എപ്പോൾ നടക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. 

 സർക്കാർ ആശുപത്രികളിലെ 25ലധികം നഴ്സുമാർക്ക് സ്ഥലംമാറ്റ ഉത്തരവ് കിട്ടി. ഇവിടെ നിന്ന് സ്ഥലം മാറി പോകുന്നതിന് അനുസരിച്ച് പകരക്കാർ എത്തുന്നില്ല. 12 ഒഴിവുകൾ നേരത്തെ തന്നെ ഉണ്ട്. വർഷങ്ങൾക്ക് മുന്‍പുള്ള സ്റ്റാഫ് പാറ്റേൺ ആണ് പലയിടത്തും ഉള്ളത്. മുഴുവൻ ഒഴിവുകളും നികത്തിയാൽ പോലും നഴ്സുമാരുടെ കുറവ് പരിഹരിക്കാൻ സാധിക്കില്ല എന്നിരിക്കെയാണ് ഉള്ളവരെ മാറ്റുന്നത്. 

 ജില്ലയിൽ ജൂനിയര്‍ പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ 92 ഒഴിവുകളാണ് നിലവിലുള്ളത്. 40 ഒഴിവ് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളത് സ്ഥാന കയറ്റം ലഭിക്കുന്നവർക്ക് നൽകാൻ മാറ്റി വച്ചിരിക്കുകയാണ്. 4 ലാബ് ടെക്നിഷ്യൻ, മൂന്ന് ഫാർമസിസ്റ്റ് എന്നീ ഒഴിവുകളും നിലവിലുണ്ട്. ഇതെല്ലാം ജില്ലയിലെ ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നു. 

   മഴയ്ക്ക് മുൻപ് ഡോക്ടർമാരുടെ കുറവ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്തതാണ്. എന്നിട്ടും നിയമനം നടത്താൻ തയാറായിട്ടില്ല. ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ചന്ദ്രശേഖരൻ എംഎൽഎ മന്ത്രി വീണാ ജോർജിന് നിവേദനം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com