ADVERTISEMENT

ബോവിക്കാനം ∙ അക്കേഷ്യ, മാഞ്ചിയം മരങ്ങൾ മുറിച്ചുമാറ്റിയ സ്ഥലങ്ങളിൽ സ്വാഭാവിക മരങ്ങൾ വച്ചുപിടിപ്പിക്കുമ്പോൾ ഫലവൃക്ഷങ്ങൾക്കു മുൻഗണന നൽകണമെന്ന് ആവശ്യം. കൂടുതൽ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചാൽ വന്യമൃഗങ്ങൾ കാടിറങ്ങുന്നത് കുറയുമെന്ന പ്രതീക്ഷയാണ് കർഷകർക്കുള്ളത്. വന്യമൃഗങ്ങൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണമായി വിദഗ്ധ സമിതികൾ ചൂണ്ടിക്കാട്ടിയത് കാട്ടിനുള്ളിൽ തീറ്റയുടെ കുറവായിരുന്നു. വനത്തിനുള്ളിൽ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചാൽ വന്യമൃഗശല്യം കുറയ്ക്കാൻ സാധിക്കുമെന്നും നേരത്തെ ഇതേക്കുറിച്ചു പഠിച്ച സമിതികൾ സർക്കാരിനോടു ശുപാർശ ചെയ്തിരുന്നതാണ്. കാസർകോട് വനം റേഞ്ചിലെ ദേലംപാടി, മുളിയാർ പഞ്ചായത്തുകളിലായി 34.5 ഹെക്ടർ സ്ഥലത്താണ് ഇപ്പോൾ തദ്ദേശീയ മരങ്ങൾ നട്ടുപിടിപ്പിച്ചു കൊണ്ടിരിക്കുന്നത്.

ഫലവൃക്ഷങ്ങൾക്കു പകരം മലവേപ്പ്, വട്ട, കുമിൾ, ഇലവ, സോപ്പിൻകായ മരം തുടങ്ങിയവയാണ് കൂടുതലായും നടുന്നത്. മാവ്, പ്ലാവ് തുടങ്ങിയവ നടുന്നവയുടെ പട്ടികയിലുണ്ടെങ്കിലും തൈകൾ നടുന്നത് വളരെ കുറവും. കുരങ്ങ്, പന്നി, കാട്ടുപോത്ത്, മലയണ്ണാൻ, മയിൽ തുടങ്ങിയവ കഴിക്കുന്ന പഴങ്ങൾ ലഭിക്കുന്ന മരങ്ങൾ കൂടുതലായി നടണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. ചക്ക കുരങ്ങുകൾക്ക് ഏറെ ഇഷ്ടമാണ്. കാട്ടിൽ തന്നെ ഇവ ലഭിക്കുകയാണെങ്കിൽ ഇവ നാട്ടിലിറങ്ങാൻ സാധ്യതയില്ല. കശുമാവുകൾ വനത്തിലുണ്ടായിരുന്നപ്പോൾ, കശുമാങ്ങ സീസണിൽ കുരങ്ങിന്റെ ശല്യം തീരെ ഉണ്ടായിരുന്നില്ലെന്ന് ഇവർ പറയുന്നു. പ്ലാവ്, മാവ്, പേരക്ക, കശുമാവ്, മറ്റു ഫലവൃക്ഷങ്ങൾ എന്നിവയ്ക്കു വനംവകുപ്പ് മുൻഗണന നൽകിയാൽ ഭാവിയിൽ മൃഗങ്ങൾക്കുള്ള തീറ്റ കാട്ടിൽ തന്നെ ലഭിക്കുന്ന സാഹചര്യം ഉണ്ടാകും.

ആനകളെ വേലി കെട്ടി തടയാനാകുമെങ്കിലും കുരങ്ങ്, പന്നി, മലയണ്ണാൻ തുടങ്ങിയവയുടെ ശല്യം പരിഹരിക്കാൻ ഇതല്ലാതെ വേറെ വഴിയില്ല. ഇപ്പോഴാണ് ഇതിനു തുടക്കമിടേണ്ടത്. ഇതിനു വനംവകുപ്പിൽ സമ്മർദം ചെലുത്തേണ്ട ജനപ്രതിനിധികൾ ഇതൊന്നും പഠിക്കാൻ പോലും തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. മുളിയാറിലെ കാട്ടിപ്പള്ളം, ഓംബ, ദേലംപാടി പഞ്ചായത്തിലെ വെള്ളച്ചേരി, ബളവന്തടുക്ക പ്രദേശങ്ങളിലാണ് തൈ നടീൽ നടക്കുന്നത്. ആദ്യഘട്ടത്തിൽ 128 ഹെക്ടർ സ്ഥലത്തെ അക്കേഷ്യ,മാഞ്ചിയം, തേക്ക് തുടങ്ങിയ ഏക വിള തോട്ടങ്ങളാണ് മുറിച്ചു സ്വാഭാവിക വനം ആക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com