കോള് തേടി, കടലിറക്കം; 52 ദിവസത്തെ ട്രോളിങ് നിരോധനത്തിനു ശേഷം യാനങ്ങൾ കടലിലേക്ക്
Mail This Article
ചെറുവത്തൂർ ∙ യന്ത്രവൽകൃത ബോട്ടുകൾക്ക് ഏർപ്പെടുത്തിയ മൺസൂൺകാല ട്രോളിങ് നിരോധനം അവസാനിച്ചു. നീണ്ട 52 ദിവസത്തെ ട്രോളിങ് നിരോധനത്തിനു ശേഷം ജില്ലയിലെ യാനങ്ങൾ പുലർച്ചെ മുതൽ കടലിൽ പോയിത്തുടങ്ങി. മടക്കര മീൻപിടിത്ത തുറമുഖം, നീലേശ്വരം തൈക്കടപ്പുറം മത്സ്യബന്ധന കേന്ദ്രം, മഞ്ചേശ്വരം, കാസർകോട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മീൻ പിടിക്കുന്ന ബോട്ടുകൾ കടലിലിറങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ വള്ളക്കാർക്ക് ചെമ്മീനും ധാരാളം ചെറുമീനുകളും ലഭിച്ചിരുന്നു.
അതു കൊണ്ടു തന്നെ ബോട്ടിൽ പോകുന്ന തൊഴിലാളികൾ ചാകരക്കോളു പ്രതീക്ഷിച്ച് ഉത്സാഹത്തോടെയാണ് ബോട്ടിൽ ആഴക്കടൽ ലക്ഷ്യം വച്ച് നീങ്ങുന്നത്. ട്രോളിങ് നിരോധന കാലത്ത് കാര്യമായ തൊഴിൽ ഇല്ലാതെ കഴിഞ്ഞ ബോട്ട് തൊഴിലാളികളും, അനുബന്ധ തൊഴിലാളികളും കടലമ്മ ചതിക്കില്ല എന്ന വിശ്വാസത്തിലാണ്. ബോട്ട് തൊഴിലാളികളെപ്പോലെ നാട്ടുകാരും ആഗ്രഹിക്കുന്നത് നല്ലൊരു ചാകരക്കോളാണ്.
ബോട്ടുകൾ കടലിലിറങ്ങി ധാരാളം മീൻ ലഭിക്കുന്നതോടെ മീൻ വിലയിൽ വലിയ കുറവുണ്ടാകുമെന്നതാണ് നാട്ടുകാരെ സന്തോഷത്തിലാക്കുന്നത്. ട്രോളിങ് നിരോധന കാലത്ത് കടം വാങ്ങിയും മറ്റും കുടുംബം പോറ്റിയ മത്സ്യതൊഴിലാളികളും, ലോൺ എടുത്തും സ്വർണം പണയപ്പെടുത്തിയും പണം സ്വരൂപിച്ച് ബോട്ടിന്റെ അറ്റകുറ്റപ്പണികൾ നടത്തിയ ബോട്ടുടമകളും പ്രതീക്ഷകളോടെയാണ് കടലിലേക്കു പോകുന്നത്.