ADVERTISEMENT

കാസർകോട്∙സെക്രട്ടറിമാരുടെ പുതിയ നിയമന ഉത്തരവ് ഇറങ്ങിയിട്ടും ജില്ലയിൽ 8 തദ്ദേശസ്ഥാപനങ്ങളിൽ സെക്രട്ടറിമാരില്ല. വിരമിക്കൽ ഒഴിവ്, വിരമിക്കലിനു മുന്നോടിയായുള്ള അവധി ഒഴിവ് തുടങ്ങിയവ നികത്തുന്നതിനു നിലവിലുള്ള ജീവനക്കാർക്കു പ്രമോഷൻ നൽകിയതുൾപ്പെടെയുള്ള നിയമന പട്ടികയാണ് തദ്ദേശസ്വയംഭരണ വകുപ്പ് ഇറക്കിയത്. സംസ്ഥാനത്ത് 89 തദ്ദേശസ്ഥാപനങ്ങളിലാണ് സെക്രട്ടറിമാരെ നിയമിച്ചിട്ടുള്ളത്. ജില്ലയിൽ 12 പഞ്ചായത്തുകളിൽ സെക്രട്ടറിമാരുടെ നിയമന പട്ടികയാണ് ഇറങ്ങിയത്.

മീഞ്ചെ, ദേലംപാടി, പിലിക്കോട്, കള്ളാർ, എൻമകജെ, മൊഗ്രാൽപുത്തൂർ, മംഗൽപാടി, വോർക്കാടി, പനത്തടി, ചെറുവത്തൂർ, പള്ളിക്കര, അജാനൂർ പഞ്ചായത്തുകളിലാണ് ഇത്. എന്നാൽ കോടോം–ബേളൂർ, കുമ്പള, മധൂർ, പൈവളിഗെ, പുല്ലൂർ–പെരിയ, ബളാൽ പഞ്ചായത്തുകളിലും കാസർകോട്, കാഞ്ഞങ്ങാട് നഗരസഭകളിലും സെക്രട്ടറിമാരുടെ ഒഴിവുകൾ തുടരുന്നു.

മിക്ക ഓഫിസുകളിലും സെക്രട്ടറിമാരെ കൂടാതെ മറ്റു പല തസ്തികകളിലും ജീവനക്കാർ ഇല്ലാ ദുരിതം തുടരുന്നുണ്ട്. താമസിയാതെ നിയമനം ഉണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. വിവിധ പദ്ധതികളുടെ നിർവഹണം നടക്കാനിരിക്കെ ഉദ്യോഗസ്ഥ നിയമനം അനിശ്ചിതമായി വൈകുന്നത് നിശ്ചിത സമയത്ത് പദ്ധതി പൂർത്തിയാകുന്നതിനു തടസ്സം ഉണ്ടാകുന്നതിനു ഒപ്പം തന്നെ പദ്ധതി നടപ്പിലാക്കാൻ കഴിയാതെ പണം നഷ്ടമാകുന്നതിനും ഇടയാകുന്നു.

കാസർകോട് ജോലി ചെയ്യാനുള്ള വിമുഖത ഗൗരവത്തോടെ കാണും: മന്ത്രി

കാസർകോട് ∙ നിയമനം ലഭിച്ചാലും കാസർകോട് ജോലി ചെയ്യാൻ സർക്കാർ ജീവനക്കാർ വിമുഖത കാട്ടുന്ന വിഷയം ഗൗരവത്തോടെ കാണുമെന്ന് മന്ത്രി എം.ബി.രാജേഷ്. കാസർകോട്, വയനാട് തുടങ്ങിയ ജില്ലകളിൽ ജോലി ചെയ്യാൻ ഉദ്യോഗസ്ഥർ തയാറാകാത്ത സ്ഥിതി ചർച്ച ചെയ്യാൻ 5ന് ചീഫ് സെക്രട്ടറി യോഗം വിളിച്ചിട്ടുണ്ട്. വിഷയത്തെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നതിനുള്ള തെളിവാണിതെന്നും മന്ത്രി പറഞ്ഞു.

പ്രത്യേക വികസന പാക്കേജുകളുള്ള കാസർകോട്, വയനാട്, ഇടുക്കി ജില്ലകളിൽ വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളായി നിയമിക്കപ്പെടുന്നവരെ 3 വർഷത്തേക്ക് മാറ്റരുതെന്ന് ഉത്തരവുണ്ട്. എന്നാൽ കൃത്യമായി ഈ ഉത്തരവുകൾ പാലിക്കപ്പെടുന്നില്ലെന്ന് ആക്ഷേപമുണ്ട്. മറ്റു തസ്തികകളിലും ഉദ്യോഗസ്ഥർ ചുമതലയേറ്റ് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ മറ്റു സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെടുന്ന പ്രവണതകളുമുണ്ട്.

ജില്ലയിലെ ജീവനക്കാരിൽ കൂടുതലും ഇതരജില്ലക്കാരാണ്. ഉദ്യോഗസ്ഥ തലത്തിലെ തുടർച്ചയായ സ്ഥലംമാറ്റങ്ങൾ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനെ ബാധിക്കുന്നുണ്ട്. വികസന മുരടിപ്പിനും ഇതു കാരണമാകുന്നുണ്ട്. തസ്തികകൾ ഏറെക്കാലം ഒഴിഞ്ഞു കിടക്കുന്നതും സമാന തസ്തികയുള്ള മറ്റ് ജീവനക്കാർക്ക് അധിക ചുമതല നൽകുന്നതും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com