കയാക്കിങ് ശിൽപശാല നടത്തി
Mail This Article
കയ്യൂർ ∙ കുതിച്ചൊഴുകുന്ന പുഴയിലൂടെയും കുതിച്ചു ചാടുന്ന വെള്ളച്ചാട്ടത്തിലൂടെയും അതിവിദഗ്ധമായി കയാക്കുകൾ തുഴയാൻ പരിശീലിപ്പിച്ചു കയാക്കിങ് ശിൽപശാല. ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി കാര്യംകോട് പുഴയിലാണു ജില്ലയിലാദ്യമായി കയാക്കിങ് പരിശീലിപ്പിച്ചത്.
സംസ്ഥാന സർക്കാരിന്റെ നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരളയുടെ കമ്യൂണിറ്റി സ്കാൻ പാർക്ക്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, എന്നിവയുടെ നേതൃത്വത്തിൽ യങ് വിൻഡ് എന്ന സാഹസിക കമ്പനിയുടെ സഹായത്തോടെയായിരുന്നു പരിശീലന പരിപാടി. കയാക്കിങ് എന്ന സാഹസിക വിനോദത്തെ ജനകീയമാക്കുകയും അതിന്റെ വിനോദസഞ്ചാര സാധ്യതകൾ കണ്ടെത്തുകയുമാണു ലക്ഷ്യം.
8 വയസ്സിനു മുകളിലുള്ളവർക്കായി സംഘടിപ്പിച്ച പരിപാടിയിൽ 16 പേർ പങ്കെടുത്തു. ഇതിൽ 8 പേർ സ്ത്രീകളും 2 പേർ കുട്ടികളുമാണ്. ഗോവയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിലെ ട്രെയിനർ അശോകൻ നേതൃത്വം നൽകി. കാര്യംകോട് പുഴയുടെ ഇരുവഴികളിൽ പാലായി, നീലായി, കൂക്കോട്ട് ഭാഗത്തു ചെറുവഞ്ചികളിലായി തുഴയാനുള്ള അവസരവുമൊരുക്കി. പങ്കെടുത്തവർക്കു സർട്ടിഫിക്കറ്റും നൽകി. അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാർക്ക് സെന്റർ ഹെഡ് സുസ്മിത് എസ്.മോഹൻ, ഡിടിപിസി സെക്രട്ടറി ലിജോ, കയാക്കിങ് പാർക്ക് മാനേജർ സ്റ്റാൻലി, യങ് വിൻഡ് സിഇ ഐറിഷ് വത്സമ്മ തുടങ്ങിയവർ സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ പങ്കെടുത്തു.