തൃക്കണ്ണാട് നേരിടുന്നത് അതിരൂക്ഷ കടൽക്ഷോഭം: കേന്ദ്രസംഘം
Mail This Article
കാസർകോട് ∙ സ്ഥിരമായി കടൽക്ഷോഭം ഉണ്ടാകുന്ന തൃക്കണ്ണാട് കടപ്പുറം പടിഞ്ഞാറൻ തീരത്തെ ഹോട്ട് സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി തീരദേശ ഫീസിബിലിറ്റി റിപ്പോർട്ട് തയാറാക്കാൻ നിയോഗിച്ച ചെന്നൈ ആസ്ഥാനമായ നാഷനൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചിലെ ശാസ്ത്രജ്ഞർ തൃക്കണ്ണാട്, വലിയപറമ്പ് തീരപ്രദേശങ്ങൾ സന്ദർശിച്ചു.എൻസിസിആറിലെ ശാസ്ത്രജ്ഞരായ എസ്.സുബ്ബുരാജ്, ബി.നമിത, ബി.ശിൽപ എന്നിവരാണ് സന്ദർശിച്ചത്. ജില്ലയിൽ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചിട്ടുള്ള വലിയപറമ്പ് സന്ദർശിക്കാനെത്തിയ സംഘം കലക്ടർ കെ.ഇമ്പശേഖറിന്റെ നിർദേശമനുസരിച്ചാണ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം തൃക്കണ്ണാട് സന്ദർശിച്ചത്.തൃക്കണ്ണാട് തീരത്തെ സംരക്ഷിച്ച് കടൽഭിത്തി നിർമിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് സി.എച്ച്.കുഞ്ഞമ്പു എംഎൽഎയും വ്യക്തമാക്കി.
പരിശോധന നടത്തിയ കേന്ദ്രസംഘം ഡിസൈൻ തയാറാക്കി ജലസേചന വകുപ്പിന് കൈമാറുന്ന മുറയ്ക്ക് ഡിപിആർ തയാറാക്കി സമർപ്പിക്കുമെന്ന് ജലസേചന വകുപ്പ് എക്‌സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. 25 കോടി രൂപ പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നു. 2 കിലോമീറ്റർ ദൈർഘ്യത്തിൽ ടെട്രാപോഡ് സംവിധാനത്തിലാണ് കടൽഭിത്തി നിർമിക്കുന്നതിനുള്ള പദ്ധതി തയാറാക്കുന്നത്. സി.എച്ച്.കുഞ്ഞമ്പു എംഎൽഎ, കലക്ടർ കെ.ഇമ്പശേഖർ, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി, മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ പി.രമേശൻ തുടങ്ങിയവർ സംഘവുമായി ചർച്ച നടത്തി.