ADVERTISEMENT

കാസർകോട്∙ മഞ്ചേശ്വരം നിയമസഭ തിരഞ്ഞെടുപ്പ് കോഴക്കേസിൽ ഒന്നാം പ്രതി  ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ പ്രതികൾക്കും ജാമ്യം. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പ്രതികൾ ഹാജരായത്. പ്രതികൾ നൽകിയ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തില്ല. എന്നാൽ പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജിയെ എതിർക്കുമെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ അറിയിച്ചു. പരാതിയും അന്വേഷണവും കുറ്റപത്രവും നിയമാനുസൃതം അല്ലെന്നും തങ്ങൾ കുറ്റം ചെയ്തിട്ടില്ലെന്നും വാദിച്ച് പ്രതിഭാഗം അഭിഭാഷകർ നൽകിയ വിടുതൽ ഹർജിയിൽ കോടതി നവംബർ 15 നു വാദം കേൾക്കും. വിടുതൽ ഹർജി പരിഗണിക്കുന്നതിൽ  പ്രോസിക്യൂഷന്റെയും ഇരയായ കെ.സുന്ദരയുടെയും എതിർപ്പ് ഉണ്ടെങ്കിൽ അത് 10നുള്ളിൽ കോടതിക്കു സമർപ്പിക്കണം. വിടുതൽ ഹർജി പരിഗണനയ്ക്ക് എടുക്കണമെങ്കിൽ പ്രതികൾ ആദ്യം കോടതിയിൽ ഹാജരാകണം എന്നു കോടതി ഉത്തരവിട്ടത് അനുസരിച്ചാണ് പ്രതികളായ സുരേന്ദ്രൻ, ജില്ലാ സെക്രട്ടറി മണികണ്ഠ റൈ, സംസ്ഥാന സമിതി അംഗം വി.ബാലകൃഷ്ണ ഷെട്ടി, സുനിൽ നായ്ക്, കുമ്പള പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് സുരേഷ്, പൈവളിഗെ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ലോകേഷ് നോണ്ട എന്നിവർ ഹാജരായത്. ‌

പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജിയെ എതിർക്കുമെന്നു സ്പെഷൽ പ്രോസിക്യൂട്ടർ സി.ഷുക്കൂർ, സുന്ദരയുടെ അഭിഭാഷകൻ എ.ജി.നായർ എന്നിവർ പറഞ്ഞു. പ്രതികൾക്കു വേണ്ടി അഭിഭാഷകരായ പി.വി.ഹരി, കെ.ശ്രീകാന്ത് എന്നിവർ ആണ് ഹാജരായത്.  2023 ജനുവരി 10നാണ് പ്രതികൾക്കെതിരെ ജില്ലാ ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയെ തട്ടിക്കൊണ്ടു പോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശ പത്രിക പിൻവലിപ്പിക്കുകയും ഇതിന് കോഴയായി 2.5 ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകുകയും ചെയ്തെന്നാണ് കേസ്. കെ.സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരത്തെ ഇടത് മുന്നണി സ്ഥാനാർഥിയായിരുന്ന വി.വി.രമേശൻ കാസർകോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കേസ് ഫയൽ ചെയ്തതിനെ തുടർന്ന് സുരേന്ദ്രനെ പ്രതി ചേർത്ത് ബദിയടുക്ക പൊലീസ് ചാർജ് ചെയ്തതാണ് കേസ്. 

എല്ലാം സിപിഎം കെട്ടിച്ചമച്ച കള്ളക്കേസുകൾ: സുരേന്ദ്രൻ
കേരളത്തിൽ എടുത്ത ഒരു കേസു കൊണ്ട് ബിജെപിയെ നേരിടാനും ഇല്ലാതാക്കാനും സംസ്ഥാന സർക്കാരിനു സാധ്യമല്ലെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. എല്ലാം തുടർച്ചയായി സിപിഎം നേതാക്കൾ കെട്ടിച്ചമച്ച കള്ളക്കേസുകളാണ്. പൂർണമായും കള്ളം കെട്ടിച്ചമച്ച് ഉണ്ടാക്കിയ മഞ്ചേശ്വരം കേസിൽ നേരത്തെ തന്നെ ജാമ്യം പ്രതീക്ഷിച്ചതാണ്. പൊലീസ് വിശദമായി മൊഴി എടുത്തതാണ്. പട്ടികജാതി–വർഗ പീഡന നിരോധന നിയമം ഉൾപ്പെടുത്തിയ ബുദ്ധി സാമർഥ്യം ഇത്തരം കേസുകൾ എടുക്കുമ്പോൾ ആലോചിച്ചു കാണില്ല. കഴിഞ്ഞ തിര‍ഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാർഥി തന്നെ കൊടുത്ത പരാതിയിൽ എടുത്ത കേസിൽ ഒരു തരത്തിലും സത്യസന്ധതയില്ലാത്ത വാദങ്ങളാണ് നിരത്തുന്നത്.  കേസ് വിടുതൽ ഹർജി പരിഗണിക്കാൻ പ്രതികൾ കോടതിയിൽ‍ ഹാജരാകണമോ വേണ്ടയോ എന്നതായിരുന്നു കോടതി മുൻപാകെ തങ്ങൾ ഉന്നയിച്ച സംശയം. നിയമത്തിന്റെ വഴിയിൽ കേസുമായി കോടതിയിൽ പൂർണമായും സഹകരിക്കും. ഇത് കള്ളക്കേസ് ആണെന്നത് കോടതിയിൽ തെളിയിക്കാൻ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷ. ഇത് വിട്ടാൽ തങ്ങളെ അകത്തിടാനുള്ള ഒരു വകുപ്പും സംസ്ഥാന സർക്കാരിനു ഇല്ല. അന്വേഷണം പൂർത്തിയാക്കി ഒരു വർഷം പിന്നാലെ നടന്നു കോടതിയിൽ സമർപ്പിച്ചതാണ് ഈ കേസെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com