ADVERTISEMENT

രാജപുരം∙ പനത്തടി പഞ്ചായത്തിൽ പരിയാരത്ത് ഇന്ധന ടാങ്കർ ലോറി മറിഞ്ഞ് കിണറുകളിൽ ഡീസൽ കലർന്ന സംഭവത്തിൽ 4 മാസം കഴിഞ്ഞിട്ടും ‍ ഡീസലിന്റെ‍ സാന്നിധ്യം മാറാതെ ദുരിതം അനുഭവിച്ച് കുടുംബങ്ങൾ. കിണറിലെ വെള്ളം കുടിക്കാനാകാതെ വന്നതോടെ വാഹനത്തിൽ വെള്ളം എത്തിച്ച് കുടിക്കുകയാണ് പരിയാരത്തെ മീരാണ്ണൻ കുട്ടിയുടെ കുടുംബം.  മംഗളൂരുവിൽ നിന്നും പാണത്തൂർ ചെമ്പേരിയിലെ പമ്പിലേക്ക് ഡീസലുമായി വന്ന ലോറി പരിയാരത്ത് നിയന്ത്രണം വിട്ട് പാതയോരത്തെ വീടിന് മുകളിലേക്ക് വീണ് ഡീസൽ ടാങ്ക് ചോർന്ന് 12000ലിറ്റർ ഡീസലാണ് മണ്ണിലും അതുവഴി സമീപത്തെ വീടുകളിലെ കിണറുകളിലും എത്തിയത്. ഡീസൽ കലർന്നതോടെ 7 വീടുകളുടെ കിണറുകളിലെ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത വിധത്തിലായി മാറിയതായി ആരോഗ്യ വിഭാഗം തന്നെ കണ്ടെത്തിയിരുന്നു. 

‘‘കിണറിലെ വെള്ളത്തിന് ഡീസലിന്റെ ഗന്ധമാണ്. പഞ്ചായത്ത് പൈപ്പ് വഴി എത്തിക്കുന്ന വെള്ളം പലപ്പോഴും കൃത്യമായി ലഭിക്കുന്നില്ല. ലഭിക്കാതായാൽ ആരെങ്കിലും പോയി പൈപ്പിലെ തടസ്സങ്ങൾ നീക്കണം. ഞാൻ രാവിലെ ജോലിക്ക് പോയാൽ രാത്രി വൈകിയാണ് എത്തുന്നത്.‍ വീട്ടിലെ സ്ത്രീകൾക്ക് 400 മീറ്ററോളം ദൂരത്തിൽ പോയി പൈപ്പിലെ തടസ്സം നീക്കാൻ കഴിയില്ല. 5 അംഗങ്ങളുള്ള വീട്ടിൽ വെള്ളം തികയാത്തതിനാൽ മറ്റൊരു സ്ഥലത്ത് നിന്ന് ഓട്ടോറിക്ഷയിൽ വെള്ളം എത്തിക്കുകയാണ് ചെയ്യുന്നത്. ഇത് തുടരാനാകില്ല. പ‍ഞ്ചായത്ത് സ്ഥിരം സംവിധാനം ഒരുക്കുന്നില്ല എങ്കിൽ കിണറിലെ ഡീസൽ കലർന്ന വെള്ളം തന്നെ ഞങ്ങൾ കുടിക്കും. പിന്നീട് വരുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് പഞ്ചായത്ത് അധികൃതർ ആയിരിക്കും ഉത്തരവാദികൾ. ഇത് ഞാൻ പൊലീസ്, റവന്യു അധികൃതരെയും അറിയിച്ചിട്ടുണ്ട്.’’

തുടർന്ന് പഞ്ചായത്ത് സംഭരണി സ്ഥാപിച്ച് താൽക്കാലികമായി ശുദ്ധജലം വിതരണം ചെയ്തിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഓയിൽ കമ്പനി അധികൃതർ കിണറുകളിൽ വെള്ളം വറ്റിച്ചെങ്കിലും ഡീസലിന്റെ സാന്നിധ്യം വിട്ടുപോയില്ല. കിഴക്കേപീടികയിൽ‌ മീരാണ്ണൻ കുട്ടി, ജോസ് മുണ്ടപ്ലാക്കൽ എന്നിവരുടെ കിണറുകളിൽ ഇപ്പോഴും ഡീസലിന്റെ സാന്ദ്രത മാറാതെ നിൽക്കുകയാണ്. മീരാണ്ണൻ കുട്ടി സ്വന്തം ചെലവിൽ വീണ്ടും കിണർ വറ്റിച്ചെങ്കിലും വെള്ളത്തിന് ഡീസലിന്റെ മണം ഉള്ളതായി പറയുന്നു. നിലവിൽ 400 മീറ്റർ ദൂരത്തിലുള്ള പരിയാരം കൊല്ലിയിൽ നിന്നു സ്വാഭാവിക രീതിയിൽ പൈപ്പ് വഴി വെള്ളം എത്തിച്ച് സംഭരിച്ചാണ് വിതരണം ചെയ്യുന്നത്.

‘‘ടാങ്കർ ലോറി അപകടം നടന്ന പരിയാരത്ത് പഞ്ചായത്ത് കൃത്യമായ ഇടപെടൽ നടത്തി കുടിവെള്ളം വിതരണം ചെയ്യാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. തകർന്ന വീടും ശരിയാക്കി നൽകി. പരിയാരം കമ്മ്യൂണിറ്റി ഹാളിൽ സംഭരണി സ്ഥാപിച്ചാണ് ശുദ്ധജലം വിതരണം ചെയ്യുന്നത്. ഡിസംബർ മാസം വരെ ഇത് ലഭിക്കും. ജൽ ജീവൻ മിഷൻ പൈപ്പ് പരിയാരം വരെ എത്തുന്നുണ്ട്. റോഡ് നിർമാണത്തിന്റെ ഭാഗമായി പൊട്ടിയ പൈപ്പ് ഉടൻ ശരിയാക്കി നവംബർ മാസം സ്ഥിരമായ ശുദ്ധജലം വിതരണം ചെയ്യാൻ സാധിക്കും. കുഴൽ കിണർ കുഴിച്ചാൽ വെള്ളം ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് പരിശോധനയിൽ ‍കണ്ടതിനാൽ കിണർ കുഴിക്കാൻ സാധിക്കില്ല.’’

പക്ഷേ ഇത് പലപ്പോഴും ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. വെള്ളം ലഭിക്കാതെ വരുമ്പോൾ പൈപ്പിലെ തടസ്സം നീക്കാൻ പോകേണ്ടി വരുന്നത് കുടുംബങ്ങൾക്ക് ദുരിതമാകുന്നു. സ്ഥിരമായ കുടിവെള്ള സംവിധാനം വേണമെന്ന കുടുംബങ്ങളുടെ ആവശ്യം ഇതുവരെ നടപ്പിലായിട്ടില്ല. ഇതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. അധികൃതർ ഇടപെട്ട് ഓയിൽ കമ്പനി അധികൃതരെ കൊണ്ട് കുഴൽ കിണർ കുഴിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നിലവിൽ പൈപ്പ് വഴി എത്തുന്ന വെള്ളം നിലച്ചാൽ ഇതിനെ ആശ്രയിക്കുന്നവരുടെ ശുദ്ധജലം പൂർണമായും ഇല്ലാതാകുന്ന സ്ഥിതിയാകും. മഴ മാറി നീരൊഴുക്ക് നിലയ്ക്കും മുൻപേ എത്രയും പെട്ടെന്ന് പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടേ മതിയാകൂ.

English Summary:

Contaminated Water Crisis in Rajapuram: Residents Forced to Drink Diesel-Tainted Water

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com