ഫാർമസിസ്റ്റ് ഇല്ല, ആളില്ലാ കളരികളായി ഹോമിയോ ഡിസ്പെൻസറി ഫാർമസികൾ
Mail This Article
കാഞ്ഞങ്ങാട്∙ജില്ലയിലെ ഹോമിയോ ഡിസ്പെൻസറികളിൽ മരുന്നു വിതരണം നടക്കുന്നത് ഫാർമസിസ്റ്റ് ഇല്ലാതെ. ഫാർമസി യോഗ്യത ഇല്ലാത്തവരാണ് മിക്കയിടങ്ങളിലും മരുന്ന് വിതരണം ചെയ്യുന്നത്. സ്വീപ്പർ തസ്തികയിൽ പെട്ടവർ വരെ മരുന്ന് നൽകുന്നുണ്ടെന്നാണ് പരാതി. ജില്ലയിൽ 13 ഹോമിയോ ഡിസ്പെൻസറികളിൽ ആണ് ഫാർമസിസ്റ്റ് ഇല്ലാത്തത്. ദേശീയാരോഗ്യ ദൗത്യത്തിന് കീഴിലുളള 22 ആയുഷ് പ്രൈമറി സെന്ററുകളിൽ ഫാർമസിസ്റ്റ് ഇല്ല. ഇവിടേക്ക് അറ്റൻഡര്‍ തസ്തികയില്‍ പോലും ആരെയും നിയമിച്ചിട്ടില്ല.
ആയുഷ് പ്രൈമറി സെന്ററുകളിൽ മരുന്ന് നൽകുന്നത് സ്വീപ്പർ തസ്തികയിൽ പെട്ടവരും പെടുന്നു. ചെറുവത്തൂർ, പടന്ന, നീലേശ്വരം, ബേഡഡുക്ക, വലിയ പറമ്പ, മൊഗ്രാൽ പുത്തൂർ, മംഗൽപാടി, തലയടുക്കം, കുമ്പള, പനത്തടി, പുല്ലൂർ-പെരിയ, തൃക്കരിപ്പൂർ, പുത്തിഗെ എന്നീ ഡിസ്പെൻസറികളിൽ ആണ് ഫാർമസിസ്റ്റ് ഇല്ലാത്തത്. ഫാർമസിസ്റ്റ് ഇല്ലാത്ത ഇടങ്ങളിൽ അറ്റൻഡർമാരാണ് മരുന്ന് നൽകുന്നത്. ചിലയിടങ്ങളിലും അറ്റൻഡർമാരുടെ കുറവും മരുന്നു വിതരണത്തെ ബാധിക്കുന്നു. ജില്ലയിൽ 27 ഹോമിയോ ഡിസ്പെൻസറികളാണ് ഉള്ളത്. ഹോമിയോ ഫാർമസിസ്റ്റ് ഗ്രേഡ് 2 റാങ്ക് ലിസ്റ്റ് അവസാനിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ നിയമനം നടത്താൻ അധികൃതർ തയാറാകുന്നില്ലെന്ന പരാതിയും ഉദ്യോഗാർഥികൾക്ക് ഉണ്ട്.