ആയുസ്സ് ഒരു ദിവസം; ചെറുവത്തൂരിലെ ബവ്കോ ഔട്ലെറ്റിന് പൂട്ടുവീണു
Mail This Article
ചെറുവത്തൂർ∙ഒരു ദിവസത്തെ പ്രവർത്തനത്തോടെ ചെറുവത്തൂരിലെ ബവ്കോ ഔട്‌ലെറ്റ് പൂട്ടി. അടച്ചിടാൻ നിർദേശിച്ചത് ഫോൺ സന്ദേശം വഴി. ആദ്യ ദിവസത്തെ കച്ചവടത്തിൽ 9 ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനം. കൺസ്യൂമർ ഫെഡിന്റെ കീഴിൽ ചെറുവത്തൂരിൽ പ്രവർത്തനം തുടങ്ങിയ മദ്യ വിൽപന കേന്ദ്രമാണ് ഒറ്റ ദിവസം കൊണ്ട് പൂട്ടിയത്. ഏറെ വിവാദത്തിന് ഇടയിലായിരുന്നു ചെറുവത്തൂരിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ ബവ്കോയുടെ ഔട്‌ലെറ്റ് പ്രവർത്തനം തുടങ്ങിയത്. പ്രദേശികമായി ഒരു വിഭാഗം ആളുകൾ ഇതിനെ എതിർത്തപ്പോൾ നഗരത്തിലെ തൊഴിലാളി സമൂഹവും മറ്റും ഇതിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
സിപിഎം ലോക്കൽ നേതൃത്വം നഗരത്തിൽ സ്ഥാപനം വരുന്നതിനെ എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി ഔട്‌ലെറ്റ് തുടങ്ങിയതോടെ വലിയ പ്രചാരണമായിരുന്നു നവമാധ്യമങ്ങളിലും മറ്റും വന്നത്. ചിലരാകട്ടെ പടക്കം പൊട്ടിച്ച് സ്വീകരിച്ചു. ആദ്യ ദിവസത്തിൽ തന്നെ 9 ലക്ഷം രൂപയ്ക്കു മുകളിൽ കച്ചവടമാണ് നടന്നത്. എന്നാൽ രാത്രി 7 പിന്നിട്ടതോടെ പിറ്റേ ദിവസം മുതൽ ഔട്‌ലെറ്റ് തുറക്കേണ്ടതില്ല എന്ന സന്ദേശം ഫോൺ വഴി എത്തിയെന്നാണ് വിവരം. ഇത് അറിഞ്ഞതോടെ വലിയ തോതിലുള്ള പ്രതിഷേധമാണ് നവമാധ്യമങ്ങളിലും മറ്റും പലരും പങ്ക് വച്ചത്. നക്ഷത്ര ബാർ അടക്കം പ്രവർത്തിക്കുന്ന നഗരത്തിൽ സർക്കാരിന്റെ കീഴിലുള്ള മദ്യ വിൽപന കേന്ദ്രത്തിന് എന്തിനാണ് വിലക്ക് എന്നുള്ള ചോദ്യങ്ങളാണ് ഇപ്പോഴത്തെ ചർച്ച.
അതെ സമയം നഗരത്തിൽ നിന്ന് മദ്യ വിൽപന കേന്ദ്രം മറ്റൊരിടത്തേക്ക് മാറ്റാനുള്ള നീക്കം ശക്തമാകുന്നുണ്ടെന്നാണു വിവരം. എന്നാൽ പ്രവർത്തനം ആരംഭിച്ച ഔട്‌ലെറ്റ് മറ്റൊരിടത്തേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന നിലപാടുമായി ഒരു വിഭാഗം രംഗത്തുണ്ട്. അതെ സമയം ഔട്‌ലെറ്റ് എന്തിനാണ് പൂട്ടിയത് എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. അതിന് വ്യക്തമായ ഉത്തരവും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.