ADVERTISEMENT

കാസർകോട്∙ നഗരത്തിൽ അനധികൃത തെരുവോര കച്ചവടത്തിനെതിരെ സമരവുമായി വ്യാപാരികൾ തെരുവിലേക്ക്. കാസർകോട് ഗവ.ഹയർസെക്കൻഡറി സ്കൂൾ മുതൽ മത്സ്യമാർക്കറ്റ് റോഡ് വരെ വ്യാപാരികൾക്കും കാൽനടയാത്രക്കാർക്കും ഏറെ പ്രയാസം ഉണ്ടാക്കുന്ന തെരുവോര കച്ചവടത്തിനെതിരെ നടപടി ആവശ്യപ്പെട്ടാണ് കാസർകോട് മർച്ചന്റ് അസോസിയേഷൻ നേതൃത്വത്തിൽ 28ന് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതീകാത്മക തെരുവുകച്ചവട സമരത്തിനു വേദിയാകുന്നത്. നികുതി നൽകി കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങൾക്ക്‌ മുന്നിലാണ് തെരുവുകച്ചവടം നടക്കുന്നതെന്നും ഇതുമൂലം ഭീമമായ തുക വാടക നൽകി കച്ചവടം നടത്തുന്ന വ്യാപാരികൾ ഏറെ പ്രതിസന്ധികളിലും കടക്കെണിയിലും ആണെന്നു മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളായ ടി.പി.ഇല്യാസ്‌, കെ.ദിനേശ്‌, നഹീം അങ്കോല, എം.എ. മുനീർ, സി.കെ.ഹാരിസ്‌, അജിത്‌ കുമാർ, ഷറഫുദ്ദീൻ എന്നിവർ പറഞ്ഞു.

വ്യാപാരികൾ എതിരല്ല, എന്നാൽ..
തെരുവുകച്ചവടം എന്നാൽ രാവിലെ ഉൽപന്നങ്ങൾ എത്തിച്ച് വൈകിട്ട് കച്ചവടം കഴിഞ്ഞാൽ തിരിച്ചു കൊണ്ടു പോകുന്നതായിരുന്നു. എന്നാൽ കാസർകോട് നഗരത്തിൽ അവരുടെ കച്ചവട ഉൽപന്നങ്ങൾ റോഡരികിൽ തന്നെ ജനങ്ങൾക്ക്‌ ബുദ്ധിമുട്ടാകുന്ന വിധത്തിൽ കെട്ടിവയ്ക്കുകയാണെന്നും വ്യാപാരികൾ തെരുവ്‌ കച്ചവടക്കാർക്കു എതിരില്ലെന്നും  ഈ പ്രദേശങ്ങളിൽ തെരുവുകച്ചവടക്കാരെ ഉചിതമായ സ്ഥലത്തേക്ക്‌ മാറ്റി പാർപ്പിക്കണമെന്നു ആവശ്യപ്പെട്ടാണ് സമരത്തിനിറങ്ങുന്നതെന്ന് വ്യാപാരികൾ അറിയിച്ചു. രാവിലെ 10 മുതൽ 12 വരെ നടത്തുന്ന സമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ബാബു കോട്ടയിൽ ഉദ്‌ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ്‌ ഷെരീഫ്‌ ഉൾപ്പെടെയുള്ളവർ പങ്കെടുക്കമെന്നു ഭാരവാഹികൾ അറിയിച്ചു.

സമരം ഒളിച്ചോട്ടമെന്ന് മുസ്‍ലിംലീഗ് ജനറൽ സെക്രട്ടറി
കാസർകോട്∙ നഗരത്തിലെ തെരുവോരക്കച്ചവടത്തിനെതിരെ പ്രതീകാത്മക തെരുവ് കച്ചവടം സമരം നടത്തുന്ന കാസർകോട് മർച്ചന്റ് അസോസിയേഷനു എതിരെ പ്രതിഷേധവുമായി മുസ്‍ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുറഹ്മാൻ രംഗത്ത്. നഗരത്തിൽ പാർക്കിങ് ഉൾപെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി വ്യാപാരം വർധിപ്പിക്കാൻ പ്രവർത്തിക്കുന്നതിന് പകരം എല്ലാ പ്രശ്നങ്ങൾക്കും കാരണം തെരുവ് കച്ചവടമാണെന്ന പ്രചാരണം നടത്തുന്നത് അപഹാസ്യവും സ്വന്തം കഴിവ് കേട് മറച്ചുവയ്ക്കലുമാണെന്നു എസ്ടിയു ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ അബ്ദുറഹ്മാൻ ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com