ADVERTISEMENT

നീലേശ്വരം ∙ പോയകാലത്തെ വേറിട്ട അനുഷ്ഠാനങ്ങളുടെ നേർക്കാഴ്ചയായി കരിന്തളം തറവാടിന്റെ അധീനതയിലുള്ള ശാസ്താംകാവിലെ നായരൂപങ്ങൾ. പതിനേഴാം നൂറ്റാണ്ടിൽ തുടങ്ങി 1960 വരെ തുടർന്ന അനുഷ്ഠാനത്തിന്റെ നേർക്കാഴ്ചയാണിതെന്നു ചരിത്രകാരന്മാർ പറയുന്നു. ആ അർഥത്തിൽ 100 മുതൽ 300 വർഷം വരെ പഴക്കമുള്ളതാണിവ. എരിക്കുളം, നീലേശ്വരം ആലിൻകീഴിനു സമീപത്തെ മണ്ഡലം, ഭീമനടി എന്നിവിടങ്ങളിലും കണ്ണൂർ ജില്ലയിൽ പുളിങ്ങോത്തിനു സമീപവും നേർച്ചരൂപങ്ങൾ കൂട്ടിയിട്ടതു കാണാം. കരിന്തളം ശാസ്താംകാവിൽ കൂമ്പാരം കൂടിക്കിടക്കുന്നത് നൂറുകണക്കിനു നായരൂപങ്ങളാണ്.

ഇതു പ്രദേശത്തിന്റെ സമൂഹ രൂപീകരണത്തിന്റെ നിർണായകമായ തെളിവുകളാണെന്നു കാവ് സന്ദർശിച്ച പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് ചരിത്രാധ്യാപകരും ചരിത്ര ഗവേഷകരുമായ ഡോ.നന്ദകുമാർ കോറോത്ത്, സി.പി.രാജീവൻ എന്നിവർ പറഞ്ഞു. കരിന്തളം കുടുംബാംഗമായ കെ.രാമനാഥന്റെ അഭിപ്രായത്തിൽ ക്ഷേത്രങ്ങളുടെ സംരക്ഷണവുമായി പിറവിയെടുത്ത കരിന്തളം കളരിയുടെ അനുബന്ധമായ ആരാധനാ കേന്ദ്രമാണു ശാസ്താവിന്റെ കാവ്. നേർച്ച സമർപ്പണത്തിനു മുന്നോടിയായി കരിന്തളം തറവാട്ടുകാർ നടത്തുന്ന കാരക്കായ്കൾ പരസ്പരം വാരിയെറിഞ്ഞുള്ള പടയേറ് സൂചിപ്പിക്കുന്നതു കളരിയുമായി കാവിനുള്ള അഭേദ്യമായ ബന്ധമാണ്.

വൃശ്ചികമാസത്തിലെ കാർത്തിക നക്ഷത്രത്തിൽ കാർത്തികവിളക്കിനോടനുബന്ധിച്ചാണ് ഇതു നടത്താറുള്ളത്. 1990നു മുൻപ് 40 വർഷത്തോളം നേർച്ച സമർപ്പണം മുടങ്ങിയിരുന്നു. കഴിഞ്ഞ 30 വർഷത്തോളമായി വർഷത്തിൽ ഒരു നായ രൂപം വീതം പ്രതീകാത്മകമായി സമർപ്പിച്ചു വരുന്നു. ജില്ലയിൽ മൺപാത്ര നിർമാണത്തിനു പേരുകേട്ട എരിക്കുളത്തെ മൺപാത്ര നിർമാതാക്കൾക്കാണു കളിമണ്ണിൽ നായരൂപങ്ങൾ നിർമിക്കാനുള്ള അവകാശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com