ഭീതി വിതച്ച് കടന്നൽക്കൂട്ടം; 3 പേർക്ക് കുത്തേറ്റു
Mail This Article
തൃക്കരിപ്പൂർ∙ വലിയപറമ്പ് മൃഗാശുപത്രിക്ക് സമീപം ഭീതി വിതച്ച് കടന്നൽക്കൂട്ടം. 3 പേർക്ക് കടന്നൽക്കുത്തേറ്റു. കിണറ്റിൽ ചാടിയും സ്കൂട്ടർ ഉപേക്ഷിച്ച് ഓടിയുമാണ് 2പേർ രക്ഷപ്പെട്ടത്. കടന്നൽ കുത്തേറ്റ ഇ.അശോക് കുമാർ (53), വലിയപറമ്പിലെ സി.ബാലകൃഷ്ണൻ (59), നിർമാണ തൊഴിലാളി ബിഹാർ സ്വദേശി ഫാറൂഖ് (19) എന്നിവർ തൃക്കരിപ്പൂരിലെ ആശുപത്രിയിൽ ചികിത്സ തേടി.
കടന്നൽ കൂട്ടിൽ പരുന്ത് കൊത്തിയതാണ് കടന്നലുകൾ കൂട്ടത്തോടെ ഇളകാനിടയാക്കിയത്. സമീപത്തെ ക്വാർട്ടേഴ്സിന്റെ നിർമാണത്തിനിടയിലാണ് ബാലകൃഷ്ണനെയും തൊഴിലാളി ഫാറൂഖിനെയും ആദ്യം കടന്നലുകൾ കുത്തിയത്. കുത്തേറ്റ ബാലകൃഷ്ണൻ തൊട്ടടുത്ത പറമ്പിലെ ആൾമറയില്ലാത്ത കിണറിൽ എടുത്തു ചാടി. കിണറ്റിൽ ചാടിയിട്ടും ബാലകൃഷ്ണനെ കടന്നലുകൾ വെറുതെ വിട്ടില്ല. കൂട്ടത്തോടെ ബാലകൃഷ്ണന് നേർക്ക് ഇരമ്പിയെത്തി.
കയ്യിലുണ്ടായിരുന്ന തോർത്ത് വെള്ളത്തിൽ നനച്ച് കടന്നലുകളെ അടിച്ചോടിച്ചാണ് ബാലകൃഷ്ണൻ രക്ഷപ്പെട്ടത്. ഓടിക്കൂടിയവർ ബാലകൃഷ്ണനെ കിണറ്റിൽ നിന്നു പുറത്തെത്തിച്ചു. സ്കൂട്ടറിൽ വരുന്നതിനിടയിലാണ് അശോക് കുമാറിനെ കടന്നലുകൾ കുത്തിയത്. സ്കൂട്ടർ ഉപേക്ഷിച്ച് കായലിനരികിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ തലയുടെ പിൻഭാഗത്തും കൈകളിലും കടന്നലിന്റെ കുത്തേറ്റു. കഴിഞ്ഞ ദിവസം 3 തൊഴിലാളികൾക്കും ഇവിടെ നിന്നു കടന്നലിന്റെ കുത്തേറ്റിരുന്നു.