നാലാം ക്ലാസുകാരനിൽ നിന്ന് ഇ–സിഗരറ്റ് പിടികൂടി; സ്കൂളിൽ ജാഗ്രത വേണമെന്ന് ആവശ്യം
Mail This Article
കാസർകോട്∙ ജില്ലയിലെ ഒരു സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയിൽ നിന്ന് ഇ– സിഗരറ്റ് പിടികൂടി. സ്കൂളും പിടിഎ ഭാരവാഹികളും രക്ഷിതാക്കളെ വിളിച്ച് വിഷയം ധരിപ്പിച്ചു. കുട്ടികൾക്ക് ഇതിന്റെ ദോഷങ്ങളെക്കുറിച്ച് ബോധവൽക്കരിക്കാനും തീരുമാനിച്ചു. ഇ-സിഗരറ്റുകളും സമാന ഉപകരണങ്ങളും കൈവശം വയ്ക്കുന്നത് 2019 ലെ ഇലക്ട്രോണിക് സിഗരറ്റ് നിരോധന നിയമത്തിന്റെ ലംഘനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്. ഇത് വകവയ്ക്കാതെയാണ് സ്കൂൾ പരിസരങ്ങളിൽ ഇ സിഗരറ്റ് വിൽപന ചെയ്യുന്നത്.
ഇ-സിഗരറ്റിന്റെ ഉൽപാദനം, നിർമാണം, ഇറക്കുമതി, കയറ്റുമതി, വിൽപന, വിതരണം, സംഭരണം, പരസ്യങ്ങൾ എന്നിവ നിയമം മൂലം നിരോധിച്ചതാണ്. നിക്കോട്ടിൻ ലഹരി വസ്തു ചേർത്ത് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണമാണിത്. പരമ്പരാഗത സിഗരറ്റുകളിൽ നിന്ന് വ്യത്യസ്തമായി, ഇ-സിഗരറ്റിൽ പുകയില അടങ്ങിയിട്ടില്ല. ഇ-സിഗരറ്റിന്റെ ഉൽപാദനം, നിർമാണം, ഇറക്കുമതി, കയറ്റുമതി, കൈവശം വയ്ക്കൽ, വിൽപന, വിതരണം,
പരസ്യം, പ്രോത്സാഹനം എന്നീ കുറ്റങ്ങൾ തെളിഞ്ഞാൽ ഒരു വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. ഇത് ആദ്യമായി കുറ്റം ചെയ്യുന്നവർക്കുള്ളതാണ്. ആവർത്തിച്ചുള്ള ലംഘനത്തിന് 3 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ഇ-സിഗരറ്റുകൾ സൂക്ഷിക്കുന്നവർക്ക് 6 മാസം വരെ തടവോ 50000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
ലോകാരോഗ്യ സംഘടനയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ഇ-സിഗരറ്റുകളുടെ ഉപയോഗത്തിന്റെ ആരോഗ്യപരമായ ദോഷം എടുത്ത് പറയുന്നുണ്ട്. ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, നാഡീസംബന്ധമായ തകരാറുകൾ, ഗർഭധാരണത്ത ബാധിക്കൽ എന്നിവയ്ക്ക് ഇ- സിഗരറ്റുകൾ കാരണമാകുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിയമം മൂലം നിരോധിച്ച ഇ–സിഗരറ്റുകളുടെ വിൽപന തടയാൻ പൊലീസിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടി വേണമെന്നാണ് ആവശ്യം.