പണി തീരാതെ പഞ്ചായത്ത് വയോജന മന്ദിരം
Mail This Article
കൊളത്തൂർ ∙ബേഡഡുക്ക പഞ്ചായത്ത് കൊളത്തൂരിൽ നിർമാണം തുടങ്ങിയ വയോജന മന്ദിരം 16 വർഷം കഴിഞ്ഞിട്ടും പാതിവഴിയിൽ. 11 ലക്ഷം രൂപ ചെലവഴിച്ച കെട്ടിടം ശാപമോക്ഷം തേടാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. 2007ൽ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തിയാണ് കൊളത്തൂരിൽ മന്ദിരത്തിന്റെ പണി തുടങ്ങിയത്. പഞ്ചായത്ത് 5 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് 8 ലക്ഷം രൂപയും അനുവദിച്ചു. 11 ലക്ഷം രൂപ ചെലവഴിക്കുകയും ചെയ്തു. പണി അന്തിമ ഘട്ടത്തിൽ എത്തിയപ്പോഴേക്കും റവന്യു വകുപ്പ് തടസ്സവുമായി എത്തി.
റവന്യു ഭൂമിയിലാണ് നിർമാണമെന്നും ഭൂമി പഞ്ചായത്തിനു കൈമാറിയിട്ടില്ല എന്നതായിരുന്നു കാരണം. അതോടെ നിർമാണം നിർത്തി. ഭൂമി കൈമാറാൻ പഞ്ചായത്ത് ഭരണസമിതി പല നീക്കങ്ങൾ നടത്തിയിട്ടും കാര്യമുണ്ടായില്ല. ഒടുവിൽ പാട്ടത്തിനു കിട്ടാൻ അപേക്ഷ സമർപ്പിച്ചു. സ്ഥലം അളന്ന് പ്രപ്പോസൽ തയാറാക്കിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല. തെക്കിൽ-ആലട്ടി റോഡരികിൽ ഭാർഗവി നിലയം പോലെ കാടു മൂടിക്കിടക്കുകയാണ് കാലങ്ങളായി ഈ കെട്ടിടം.