ട്രെയിൻ യാത്രയ്ക്കിടെ നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്തി തിരികെ നൽകി ആർപിഎഫ്
Mail This Article
കാസർകോട് ∙ ട്രെയിൻ യാത്രയ്ക്കിടെ നഷ്ടപ്പെട്ട വിലപ്പെട്ട സാധനങ്ങൾ കണ്ടെത്തി യാത്രക്കാർക്കു തിരിച്ചു നൽകി കാസർകോട് ആർപിഎഫ് (റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ്) . കൊല്ലം കരുനാഗപ്പള്ളിയിലെ എസ്.അസ്‌ന മോളുടെ ഒരു പവനുള്ള സ്വർണ കൈചെയിനും ഉഡുപ്പിയിലെ എം.മഹേഷിന്റെ 8000 രൂപ വിലയുള്ള മൊബൈൽ ഫോണുമാണ് കാസർകോട് ആർപിഎഫ് കണ്ടെത്തി ഉടമസ്ഥരെ ബന്ധപ്പെട്ട് തിരിച്ചേൽപ്പിച്ചത്. കൊല്ലം ജില്ലാ കോടതി ജീവനക്കാരിയായ അസ്‌നമോൾ ക്രിസ്മസ് ദിനത്തിൽ തലശ്ശേരിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സ്വർണ കൈ ചെയിൻ നഷ്ടപ്പെട്ടത്. തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണു സ്വർണം നഷ്ടപ്പെട്ടു പോയത് ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ ആർപിഎഫിൽ പരാതിപ്പെട്ടു. ഇവർ കണ്ണൂർ ആർപിഎഫിൽ വിവരം നൽകി. അപ്പോഴേക്കും ട്രെയിൻ പുറപ്പെട്ടതായി അവർ അറിയിച്ചു.
തുടർന്നാണ് കാസർകോട് റെയിൽവേ പൊട്ടക‍്ഷൻ ഫോഴ്സിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ട്രെയിൻ കാസർകോടെത്തിയപ്പോൾ പരാതിക്കാരി പറഞ്ഞ കോച്ചിലെത്തി ആർപിഎഫ് കോൺസ്റ്റബിളായ പി.രവി നടത്തിയ പരിശോധനയിലാണ് സീറ്റിനടിയിൽ സ്വർണം കണ്ടെത്തിയത്. തുടർന്ന് വിവരം ഉടസ്ഥയെ അറിയിക്കുകയും അവരെത്തി തെളിവ് പറഞ്ഞതിനെ തുടർന്ന് ഇവർക്ക് കൈമാറുകയും ചെയ്തു. കാസർകോട് റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിലെ ഇരിപ്പിടത്തിൽ ആളില്ലാത്ത നിലയിലാണ് മൊബൈൽ കണ്ടെത്തിയത്. പരിശോധനയ്ക്കിടയിൽ മൊബൈൽ കണ്ടെത്തിയ ആർപിഎപ് ഉദ്യോഗസ്ഥൻ പി.രവിയാണ് ഇത് എടുത്ത് വച്ചത്. വിവരമറിയിച്ചതിനെ തുടർന്ന് ഉടമസ്ഥൻ കാസർകോട് റെയിൽവേ സ്‌റ്റേഷനിലെത്തി തെളിവ് കൈമാറിയ ശേഷം മൊബൈൽ കൈപ്പറ്റുകയായിരുന്നു.