ADVERTISEMENT

കാഞ്ഞങ്ങാട് ∙ ഈ മാസം ആദ്യ രണ്ടാഴ്ച ജില്ലയിൽ പെയ്തത് ശരാശരി ലഭിക്കേണ്ട മഴയുടെ 43 ഇരട്ടിയിലേറെയാണ്. ശതമാനക്കണക്കിലാക്കിയാൽ ഇത് 4317 %. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം ഔദ്യോഗികമായി വിട വാങ്ങിയെന്ന് ഇന്നലെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒക്ടോബർ മുതൽ ഡിസംബർ 31 വരെ ലഭിക്കുന്ന മഴയാണ് തുലാമഴയായി കണക്കാക്കുന്നത്.

എന്നാൽ ഇതിനു ശേഷം സംസ്ഥാന വ്യാപകമായി അസാധാരണമായ മഴയാണു ലഭിച്ചത്. ഈ മാസം സാധാരണ ലഭിക്കുന്നതിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിപ്പ് നൽകിയിരുന്നു. ജനുവരിയിലെ ആദ്യ 5 ദിവസം കൊണ്ട് 2 മാസം ലഭിക്കേണ്ട മഴ ലഭിച്ചിരുന്നു. ഒക്ടോബർ–ഡിസംബർ തുലാമഴക്കാലത്ത് ജില്ലയിൽ 10 % മാത്രമാണ് അധികമഴ ലഭിച്ചിരുന്നത്. സംസ്ഥാനത്ത് പൊതുവേ മഴ കുറഞ്ഞ വർഷമായിരുന്നു 2023. 24 % കുറവാണ് മഴപ്പെയ്ത്തിലുണ്ടായത്. 

കാസർകോട് 21 % കുറവാണ് കഴിഞ്ഞ വർഷം ലഭിച്ച മഴ. കഴിഞ്ഞ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ 100 ദിവസത്തോളം ജില്ലയിൽ ചാറ്റൽമഴ പോലുമില്ലാത്ത സാഹചര്യമായിരുന്നു. ശരാശരി ലഭിക്കുന്ന മഴയേക്കാൾ 60 % അധികം ലഭിച്ചാൽ വളരെ വലിയ വ്യത്യാസമായാണു കണക്കാക്കുന്നത്. കൊല്ലം ഒഴികെ 13 ജില്ലകളിലും ഈ വർഷത്തെ ആദ്യ രണ്ടാഴ്ച വളരെ കൂടുതൽ മഴ കിട്ടി.

കൊല്ലത്ത് 31 % മഴ അധികം പെയ്തപ്പോൾ മറ്റു ജില്ലകളിലെല്ലാം ഇത് വളരെ കൂടുതലാണ്. സംസ്ഥാനത്ത് ശരാശരി 3.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് പെയ്തത് 57.3 മില്ലിമീറ്ററാണ്. മഴ കൂടുതൽ ലഭിച്ചത് ശതമാനത്തിലാക്കിയാൽ സംസ്ഥാനത്ത് അധികമഴ 1491 %. കഴിഞ്ഞ വർഷം ജനുവരി 22നാണ് തുലാവർഷം പൂർണമായും പിന്മാറിയത്. മഴയുടെ ശക്തി ഇനിയുള്ള ദിവസങ്ങളിൽ കുറയാനാണു സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു. 

English Summary:

4317 % extra rain in Kasaragod this month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com