ADVERTISEMENT

കാസർകോട് ∙ ജനറൽ ആശുപത്രിയിലേക്കു ചിന്മയ മിഷൻ 3 വർഷം മുൻപു സൗജന്യമായി നൽകിയ ഓക്സിജൻ പ്ലാന്റ് പ്രവർത്തിപ്പിക്കുന്നതു വൈകിയതു കാരണമുള്ള കേടുപാട് പരിഹരിക്കുന്നതിന് 40,000 രൂപയോളം ചെലവ്. ഓക്സിജൻ പ്ലാന്റ് കമ്പനി തന്നെ ഇതിന്റെ ചെലവ് വഹിക്കുമോ എന്നറിയാൻ വാറന്റി കാർഡ് കിട്ടാൻ ആശുപത്രി സൂപ്രണ്ട് ചിന്മയ മിഷൻ മേധാവികളെ സമീപിച്ചിട്ടുണ്ട്. വാറന്റി കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇതിനുള്ള ചെലവ് ആശുപത്രി തന്നെ വഹിക്കേണ്ടിവരും. പ്ലാന്റ് പരിശോധിക്കാൻ ഗുജറാത്തിൽനിന്നു വന്ന കമ്പനി അധികൃതരുടെ പരിശോധനയിലാണ് ഇതിന്റെ സെൻസർ ഉൾപ്പെടെ പ്രവർത്തനക്ഷമമല്ലെന്നു കണ്ടത്. കോവിഡ് കാലത്ത് ഓക്സിജൻ കിട്ടാതെ രോഗികൾ വ്യാപകമായി ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലായിരുന്നു അന്നു തന്നെ ചിന്മയ മിഷൻ കേരള മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി ഇടപെട്ടു മുംബൈയിലെ സെൻട്രൽ ചിന്മയ മിഷൻ ട്രസ്റ്റ് 35 ലക്ഷം രൂപ ചെലവുള്ള ഓക്സിജൻ പ്ലാന്റ് അനുവദിച്ചത്. പ്ലാന്റ് എത്തിച്ചെങ്കിലും ആശുപത്രിയിൽ ഇതു വയ്ക്കുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കിയില്ലെന്നായിരുന്നു ആദ്യ തടസ്സം.

മാസങ്ങളേറെ കഴിഞ്ഞ് അതു പരിഹരിച്ചെങ്കിലും പിന്നീട് പ്ലാന്റിൽനിന്നു വാർഡുകളിലേക്കു കണക്ട് ചെയ്യുന്നതിനു ട്യൂബ് ഇല്ല എന്ന കാരണത്താൽ പിന്നെയും മാസങ്ങൾ നീണ്ടു. ആശുപത്രിയിലെത്തിച്ച പ്ലാന്റ് പ്രവർത്തനം തുടങ്ങാൻ തങ്ങൾ നിരന്തരം ആശുപത്രി അധികൃതരെ ബന്ധപ്പെട്ടു വരികയായിരുന്നുവെന്നു ചിന്മയ മിഷൻ അധികൃതർ പറഞ്ഞു. കഴിഞ്ഞ ജൂൺ 19നു രാജ്മോഹൻ ഉണ്ണിത്താ‍ൻ എംപി പ്രവർത്തനം ഉദ്ഘാടനം ചെയ്തെങ്കിലും പ്ലാന്റിന്റെ പ്രവർത്തനം നടന്നില്ല. അതിനു പരിശീലനം ലഭിച്ച ടെക്നിഷ്യൻ ഇല്ലാത്തതായിരുന്നു കാരണം. തൽക്കാലം കണ്ണൂരിലെ ടെക്നിഷ്യൻ മുഖേന ഒരു ജീവനക്കാരനു പരിശീലനം നൽകാമെന്നു തീരുമാനിച്ചെങ്കിലും അതിനുള്ള നടപടികളും നീണ്ടു. ഇതിനുള്ള ഒരുക്കങ്ങളിലെത്തിയപ്പോൾ ഈ പ്ലാന്റിന്റെ പ്രവർത്തന രീതി അറിയാത്തതു മറ്റൊരു തടസ്സമായി. പ്രസ്തുത പ്ലാന്റ് കമ്പനി അധികൃതർ ഓൺലൈൻ മുഖേന പരിശീലനം നൽകാമെന്ന് അറിയിച്ചു.

അപ്പോൾ ഭാഷയായി തടസ്സം. കമ്പനി പരിശീലകർക്കു ഹിന്ദി മാത്രമേ അറിയൂ. പറയുന്നതു പരിഭാഷ ചെയ്തു കൊടുത്താൽ മതിയെന്നു ചിന്മയ മിഷൻ അധികൃതർ പറഞ്ഞു. അതിനും കാലതാമസമുണ്ടായി. കമ്പനി അധികൃതർ പിന്നീടു പ്രവർത്തിപ്പിക്കുന്നതിനു ശ്രമിച്ചപ്പോൾ കേടായതായി കണ്ടെത്തി. തുരുമ്പ് കയറിയും സെൻസർ ഉൾപ്പെടെ കേടായെന്നു കണ്ടെത്തി. ഇതെല്ലാം പരിഹരിച്ചുവേണം ഇനി പ്രവർത്തനം തുടങ്ങാൻ. വാറന്റി കാലാവധി കഴിഞ്ഞു കാണുമെന്നാണ് അധികൃതർ പറയുന്നത്. ഇതിന്റെ രേഖകൾ ആശുപത്രി അധികൃതരുടെയും മറ്റും കയ്യിലില്ല. അത് എന്നു കിട്ടുമെന്നും ആരുടെ കയ്യിൽ ഉണ്ടെന്നതും സംബന്ധിച്ചു വ്യക്തതയില്ല.

വാറന്റി പിന്നിട്ടാൽ ആശുപത്രി ഫണ്ട് തന്നെയാണ് ആശ്രയം. അതിനു സർക്കാരിൽനിന്നു പ്രത്യേകാനുമതി തേടി കത്ത് നൽകണം. 3 വർഷത്തോളമായി വെറുതേ കിടക്കുന്ന മെഷീൻ പ്രവർത്തനമില്ലാത്തതാണു കേടാകാൻ കാരണമായി പറയുന്നത്. സജ്ജീകരണം അടിയന്തര പ്രാധാന്യം നൽകി പ്രവർത്തിപ്പിക്കാത്തതിനാലാണ് ഈ ഗതി വന്നതെന്നാണു പരക്കെ ഉയരുന്ന പരാതി. ഒരു മിനിറ്റിൽ 160 ലീറ്റർ ഓക്സിജൻ ഉൽപാദിപ്പിക്കാൻ പര്യാപ്തമായതാണു പ്ലാന്റ്. ഒരേ സമയം 50 രോഗികൾക്ക് ഓക്സിജൻ നൽകാൻ സാധിക്കുന്ന വിധത്തിലാണു സൗകര്യം. 

യുപിഎസ് കേടായി;ഡയാലിസിസ് യൂണിറ്റിലും ദുരിതം
ജനറൽ ആശുപത്രിയിൽ തന്നെയുള്ള ഡയാലിസിസ് കേന്ദ്രത്തിൽ യുപിഎസ് പ്രവർത്തനക്ഷമം അല്ലാത്തതു രോഗികളെ കുഴക്കുന്നു. കേടായി മാസങ്ങൾ പിന്നിട്ടു. വൈദ്യുതി നിലച്ചാൽ ജനറേറ്ററാണ് ആശ്രയം. പരിഹരിക്കുന്നതിന് ഡിഎംഒ നൽകിയ കത്തനുസരിച്ചു കലക്ടറുടെ നിർദേശ പ്രകാരം ഉക്കിനടുക്കയിലെ കാസർകോട് ഗവ.മെഡിക്കൽ കോളജിൽനിന്നു യുപിഎസ് എത്തിച്ചെങ്കിലും അതു പ്രവർത്തിക്കുന്നില്ല. കേടുപാട് പരിഹരിക്കാൻ ഇതിനും ഫണ്ട് കണ്ടെത്തണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com