ADVERTISEMENT

കാസർകോട് ∙ നഗരസഭയുടെ പുതിയ അധ്യക്ഷനായി മുസ്‌ലിം ലീഗിലെ അബ്ബാസ് ബീഗം ചുമതലയേറ്റു. പാർട്ടി ജില്ലാ നേതൃത്വത്തിന്റെ ആവശ്യപ്രകാരം വി.എം.മുനീർ ചെയർമാൻ പദവി രാജിവച്ച ഒഴിവിൽ നടന്ന വോട്ടെടുപ്പിൽ ബിജെപി സ്ഥാനാർഥി പി.രമേശനെതിരെ 6 വോട്ട് ഭൂരിപക്ഷത്തിലാണ് അബ്ബാസ് ബീഗം തിരഞ്ഞെടുക്കപ്പെട്ടത്. 21 മാസമാണ് ചെയർമാൻ പദവിയിൽ അബ്ബാസ് ബീഗത്തിന് ലഭിക്കുക. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ആദിൽ മുഹമ്മദ് വരണാധികാരിയും എ.പി.ജോർജ് സഹ വരണാധികാരിയുമായി നടന്ന തിരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനാർഥികളായി അബ്ബാസ് ബീഗത്തെ ഖാലിദ് പച്ചക്കാടും പി.രമേശനെ കെ.വരപ്രസാദും നിർദേശിച്ചു.

യഥാക്രമം മമ്മു ചാല, എം.ഉമ കടപ്പുറം എന്നിവർ പിന്താങ്ങി. വോട്ടെടുപ്പ് നടപടികൾക്കിടെ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ സിയാന ഹനീഫിനു ദേഹാസ്വാസ്ഥ്യമുണ്ടായി. ഇതേത്തുടർന്നു അവർ സഭയുടെ അനുമതിയോടെ ആദ്യ വോട്ട് ചെയ്തു. മുസ്‌ലിംലീഗ് സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി, ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, വൈസ് പ്രസിഡന്റ് എ.എം.കടവത്ത്,ജനറൽ സെക്രട്ടറി എ.അബ്ദുൽറഹ്മാൻ, ട്രഷറർ എം. മുനീർ ഹാജി, നഗരസഭ മുൻ അധ്യക്ഷ ബിഫാത്തിമ ഇബ്രാഹിം, ഡിസിസി ജനറൽ സെക്രട്ടറി കരുൺ താപ്പ, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജി.നാരായണൻ തുടങ്ങിയ നേതാക്കളും പ്രവർത്തകരും നഗരസഭ അംഗങ്ങളും ജീവനക്കാരും അനുമോദിച്ചു. ചെയർമാൻ പദവിയും 24 ാം വാർഡ് അംഗത്വവും രാജിവച്ച വി.എം. മുനീറിന്റെ അസാന്നിധ്യവും ശ്രദ്ധേയമായി.

വോട്ട് നില
മുൻ ചെയർമാൻ വി.എം.മുനീർ വാർഡ് അംഗത്വം കൂടി രാജിവച്ചതിനാൽ 37 അംഗങ്ങളിൽ നിന്നായിരുന്നു തിരഞ്ഞെടുപ്പ്. ആകെ വോട്ടർമാർ 37. വോട്ട് നില: അബ്ബാസ് ബീഗം 20, പി.രമേശ് 14, അസാധു 3. സിപിഎം, കക്ഷി രഹിത അംഗങ്ങൾ ആണ് വോട്ട് അസാധു ആക്കിയത്.

നഗരത്തിൽ പാർക്കിങ് പ്ലാസ ഒരുക്കും
നഗരത്തിൽ വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഇല്ലാത്ത പ്രശ്നം പരിഹരിക്കുന്നതിനു മുൻഗണന നൽകുമെന്ന് നഗരസഭ അധ്യക്ഷനായി അധികാരമേറ്റ അബ്ബാസ് ബീഗം പറഞ്ഞു. 2014ലെ ആശ്രയ പദ്ധതിയിൽ നുള്ളിപ്പാടിയിൽ 14 കുടുംബങ്ങൾക്ക് അനുവദിച്ച വീട് നിർമാണം പൂർത്തിയാക്കുന്നതിനുള്ള ചുവപ്പുനാട അഴിക്കും.

സർക്കാർ നിയന്ത്രണത്തിൽ 2 കോടിയോളം രൂപയുടെ ബില്ലുകൾ ട്രഷറിയിൽ കെട്ടിക്കിടക്കുന്നു.  മാർച്ചിനകം 4 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയാകാനുണ്ട്. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് സർക്കാർ നടപടിക്രമങ്ങൾ പ്രധാന തടസ്സമായി തുടരുന്നുണ്ടെന്ന് അബ്ബാസ് ബീഗം പറഞ്ഞു.

അബ്ബാസ് ബീഗം: വ്യാപാരി, മുൻ ഐഎൻഎൽ നേതാവ്
നഗരത്തിലെ പർദ വ്യാപാരിയാണ് നഗരസഭയുടെ 11 ാമത് നഗര പിതാവായി തിരഞ്ഞെടുക്കപ്പെട്ട അബ്ബാസ് ബീഗം(56). നഗരസഭ 2ാം വാർഡ് അംഗവും നഗരസഭ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷനുമാണ്. ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം, മണ്ഡലം വൈസ് പ്രസിഡന്റ്, 2010–15 വർഷത്തിൽ നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷൻ തുടങ്ങിയ നിലകളി‍ൽ പ്രവർത്തിച്ചിട്ടുണ്ട്. 2015ൽ ചെയർമാൻ, വൈസ് ചെയർമാൻ എന്നിവർ സ്ഥലത്ത് ഇല്ലാത്തതിനാൽ ഒരു മാസം നഗരസഭ ചെയർമാന്റെ ചുമതല വഹിച്ചിരുന്നു. എൻ.എ.നെല്ലിക്കുന്ന് എംഎൽഎ 2008–09 വർഷത്തിൽ ഐഎൻഎൽ ജില്ലാ ജനറൽ സെക്രട്ടറിയായിരിക്കെ അബ്ബാസ് ബീഗം ഐഎൻഎൽ ജില്ലാ സെക്രട്ടറിയായിരുന്നു.

 പുനെയിൽ ബേക്കറി ഉടമയായിരുന്ന പരേതനായ പൂനെ മൊയ്തീൻ കുഞ്ഞിയുടെ മകനാണ്. നെല്ലിക്കുന്ന് എയുപി സ്കൂൾ, തളങ്കര ഗവ.മുസ്‌ലിം സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം 13ാം വയസ്സിൽ പുനെയിൽ ബേക്കറി സ്ഥാപനത്തിൽ പിതാവിനു സഹായിയായി. 10 വർഷം അവിടെ ബേക്കറിയിൽ ഉണ്ടായിരുന്നു.1993ൽ കാസർകോട് പർദ വസ്ത്രാലയം തുടങ്ങി. ക്രിക്കറ്റ്, ഫുട്ബോൾ, ഷട്ടിൽ തുടങ്ങിയവയിൽ പ്രാവീണ്യം ഉണ്ട്.  ഭാര്യ: ഫസു, മക്കൾ: ഡോ.സെബാ ബീഗം, ഹന്ന ബീഗം, ബാദ്ഷ ബീഗം (പർദ വ്യാപാരി), സുഹാന ബീഗം (വിദ്യാർഥി, മഡോണ എയുപി സ്കൂൾ), മരുമക്കൾ: നെവിൻ (ദുബായ്), ഹർഷാദ് (പിഡബ്ല്യുഡി കോൺട്രാക്ടർ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com